മുംബൈയിലെ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരംവീട്ടി നിലഭദ്രമാക്കുകയാണ് ദിനേഷ് കാർത്തിക്കിന്റെ കൊൽക്കത്തയുടെ ലക്ഷ്യം

കൊല്‍ക്കത്ത: ഐ പി എല്ലിൽ മുംബൈ ഇന്ന് കൊൽക്കത്തയെ നേരിടും. രാത്രി എട്ടിന് കൊൽക്കത്തയിലാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിക്കാനുറച്ച് കൊൽക്കത്തയും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മുംബൈയും നേർക്കുനേർ ഇറങ്ങുമ്പോള്‍ പോരാട്ടം തീ പാറും. മൂന്ന് ദിവസം മുൻപ് ഏറ്റുമുട്ടിയപ്പോൾ ജയം 13 റണ്‍സിന് രോഹിത് ശർമ്മയുടെ മുംബൈയ്ക്കൊപ്പമായിരുന്നു.

മുംബൈയിലെ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരംവീട്ടി നിലഭദ്രമാക്കുകയാണ് ദിനേഷ് കാർത്തിക്കിന്റെ കൊൽക്കത്തയുടെ ലക്ഷ്യം. പത്ത് കളിയിൽ അഞ്ച് വീതം ജയവും തോൽവിയുമാണ് കൊൽക്കത്തക്കുള്ളത്. പത്തിൽ ആറിലും തോറ്റ നിലവിലെ ചാമ്പ്യൻമാരായ മുംബൈക്ക് ഇന്ന് അടിതെറ്റിയാൽ പ്ലേ ഓഫ് മോഹം ഏറെക്കുറെ ഉപേക്ഷിക്കാം.

സൂര്യകുമാർ യാദവിന്റെ ബാറ്റിലും പാണ്ഡ്യ സഹോദരൻമാരുടെ ഓൾറൗണ്ട് മികവിലുമാണ് മുംബൈയുടെ പ്രതീക്ഷ. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ പഴയ
ഫോമിലേക്കെത്തിയിട്ടില്ല. ബൗളിംഗ് നിരയുടെ പ്രകടനവും ശരാശരിക്ക് താഴെയാണ്. വമ്പന്‍ താരങ്ങളില്ലാത്ത കൊൽക്കത്തയ്ക്ക് യുവതാരം ശുഭ്മാൻ ഗില്ലിന്റെ മികവ് പ്രതീക്ഷനൽകുന്നു.

ആന്ദ്രേ റസൽ, സുനിൽ നരൈൻ എന്നിവർ പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാൻ കെൽപ്പുള്ളവരാണ്. നിധീഷ് റാണ, ക്യാപ്റ്റൻ ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, യുവപേസർ ശിവം മാവി, കുൽദീപ് യാദവ് എന്നിവർ അവസരത്തിനൊത്തുയർന്നാൽ കാര്യങ്ങൾ കൊൽക്കത്തയ്ക്ക് അനുകൂലമാവും.