കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 31 റണ്‍സ് വിജയം
ഇന്ഡോര്: ഐപിഎല്ലില് റണ്മഴ കണ്ട മത്സരത്തില് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് 31 റണ്സ് വിജയം. കൊല്ക്കത്ത ഉയര്ത്തിയ കൂറ്റന് വിജയലക്ഷ്യമായ 246 റണ്സ് പിന്തുടര്ന്ന പഞ്ചാബിന് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 214 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. 29 പന്തില് 66 റണ്സെടുത്ത കെ.എല് രാഹുലാണ് പഞ്ചാബിന്റെ ടോസ് സ്കോറര്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റസലാണ് പഞ്ചാബിന്റെ പ്രതീക്ഷകള് തകര്ത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച കൊല്ക്കത്ത, നരെയ്ന്- കാര്ത്തിക്- റസല് വെടിക്കെട്ടില് 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 245 റണ്സെടുത്തു. വെടിക്കെട്ട് അര്ദ്ധ സെഞ്ചുറി നേടിയ ഓപ്പണര് സുനില് നരെയ്നാണ്(36 പന്തില് 75) കൊല്ക്കത്തയ്ക്ക് നെടുംതൂണായത്. കിംഗ്സ് ഇലവനായി ടൈ നാലും മോഹിതും സ്രാനും ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ഡേറിലെ ഹോള്ക്കര് ക്രിക്കറ്റ് സ്റ്റേഡിയത്തില് ബാറ്റിംഗ് കരുത്ത് കാട്ടുകയായിരുന്നു നൈറ്റ് റൈഡേഴ്സ്.
സുനില് നരെയ്ന് ഒരിക്കല് കൂടി ആഞ്ഞടിച്ചപ്പോള് പവര് പ്ലേയില് പിറന്നത് 59 റണ്സ്. നരെയ്നും ഉത്തപ്പയും പുറത്തായ ശേഷം സ്റ്റേഡിയത്തില് കണ്ടത് റസല്- കാര്ത്തിക് ഷോ. 17-ാം ഓവറില് കൊല്ക്കത്ത 200 പിന്നിട്ടു. തകര്ത്തടിച്ച കാര്ത്തിക് 23 പന്തില് 50 റണ്സെടുത്തു. റസല്(31), ലിന്(27), ഉത്തപ്പ(24) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്. അവസാനം തകര്ത്തടിച്ച ഗില്ലും(എട്ട് പന്തില് 16), സിര്ലിസും(ഒരു പന്തില് ആറ്) പുറത്താകാതെ നിന്നു.
കൊല്ക്കത്തയുടെ വമ്പനടിക്ക് അതേ നാണയത്തില് തിരിച്ചടിച്ചായിരുന്നു കിംഗ്സ് ഇലവന്റെ തുടക്കം. നരെയ്നെറിഞ്ഞ ആദ്യ ഓവറില് രാഹുല്- ഗെയ്ല് സഖ്യം നേടിയത് 15 റണ്സ്. എന്നാല് റസലിന്റെ ആറാം ഓവറില് അടുത്തടുത്ത പന്തുകളില് ഗെയ്ലും(20), അഗര്വാളും(0) മടങ്ങി. ഓരോവറിന്റെ ഇടവേളയില് കരുണും(3) വീണു. ആദ്യ ഓവറില് തന്നെ കണക്കിന് ശിക്ഷിച്ച രാഹുലിനെ(66) ഒമ്പതാം ഓവറിലെ അവസാന പന്തില് നരെയ്ന് പുറത്താക്കി.
തകര്ച്ചയ്ക്കിടയിലും കിംഗ്സ് ഇലവന് 10 ഓവറില് 100 പിന്നിട്ടു. പിന്നാലെ അക്ഷാര് 19 റണ്സുമായി കുല്ദീപിന്റെ പന്തില് പുറത്തായി. പഞ്ചാബിന്റെ അവസാന പ്രതീക്ഷയായ ഫിഞ്ച് മൂന്ന് സിക്സുമായി കരുത്ത് കാട്ടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 20 പന്തില് 34 റണ്സാണ് ഫിഞ്ച് നേടിയത്. അവസാന മൂന്ന് ഓവറില് ജയിക്കാന് 65 റണ്സ് വേണ്ടിയിരുന്ന കിംഗ്സ് ഇലവനായി അശ്വിന്(45), ടൈയും(14) എന്നിവര് നടത്തിയ പോരാട്ടം പാഴായി.
