ലണ്ടന്‍: ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്ബോളിന് ഒരു ഗുണവും ചെയ്യില്ലെന്ന് ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് മേധാവി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എംഡി റിച്ചാര്‍ഡ് മാസ്റ്റേര്‍സാണ് ഇത്തരത്തില്‍ ഒരു പ്രതികരണവുമായി രംഗത്ത് എത്തിയത്. ഐഎസ്എല്ലിലെ ടീം ഫ്രഞ്ചേസി ഘടന ഒരിക്കലും ലീഗിന്‍റെ ഭാവിക്ക് ഉതകുന്നതല്ലെന്ന് മാസ്റ്റേര്‍സ് പറയുന്നു.

ഐഎസ്എല്ലിന്‍റെ സ്ഥാപനത്തില്‍ തന്നെ വലിയ പിഴവുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ അപേക്ഷിച്ച് ഓരോ ടീമിനും ലീഗില്‍ ഷെയറുണ്ട്. എന്നാല്‍, ഐഎസ്എല്ലില്‍ ഫ്രാഞ്ചൈസി സിസ്റ്റം ആയതിനാല്‍ തന്നെ ടീമുകള്‍ക്ക് ലീഗില്‍ ഒരു പങ്കും ഇല്ല. ക്ലബ്ബുകള്‍ ഫ്രൈഞ്ചൈസി ഉടമകള്‍ മാത്രമാണ്. 

പ്രീമിയര്‍ ലീഗിന്‍റെ മൊത്തം ലാഭത്തില്‍ 20 ശതമാനം ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ലഭിക്കും. എന്നാല്‍, ഫ്രാഞ്ചൈസിയായാല്‍ അത് നിശ്ചിത സമയത്തേക്കുള്ള കരാര്‍ മാത്രമാണ്. റിച്ചാര്‍ഡ് വ്യക്തമാക്കി. ഘട്ടം ഘട്ടമായി ചിലപ്പോള്‍ നിലവിലുള്ള ഘടനയില്‍ മാറ്റം വന്നേക്കാം. 

ഐഎസ്എല്ലില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും മാറ്റേണ്ടതുണ്ട്. അതേസമയം, അത് പെട്ടെന്ന് മാറ്റാന്‍ സാധിക്കുന്നതല്ല. സമയമെടുത്തുള്ള മാറ്റമാകും പിന്നീട് പ്രതിഫലിക്കുകയെന്നും മാസ്റ്റേര്‍സ് കൂട്ടിച്ചേര്‍ത്തു.