റുവാത്താരയുമായുള്ള കരാര്‍ 2021 വരെ നീട്ടിയ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ

ബെംഗളൂരു: ഐ‌എസ്‌എല്‍ നാലാം സീസണിലെ എമര്‍ജിംഗ് താരത്തിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ലാല്‍റുവത്താരയ്ക്ക്. റുവാത്താര സീസണില്‍ ബ്ലാസ്റ്റേഴ്സിനായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിരുന്നു. 17 മത്സരങ്ങളില്‍ മഞ്ഞ ജഴ്‌സിയില്‍ കളിച്ച താരം ഇന്ത്യയിലെ മികച്ച വിങ് ബാക്കായാണ് വിലയിരുത്തപ്പെടുന്നത്. മിസോറാം സ്വദേശിയാണ് 23 കാരനായ റുവാത്താര.

സീസണില്‍ 85 ടാക്കിളുകളും 14 ഇന്‍റര്‍സെപ്‌ഷന്‍സും 59 ക്ലിയറന്‍സുമാണ് റുവാത്താരയുടെ കാലില്‍ പിറന്നത്. 40 ഫൗളുകള്‍ നടത്തിയപ്പോള്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ മാത്രം താരത്തിന് ലഭിച്ചു. നേരത്തെ സീസണിലെ ആരാധക ടീമിലും റുവാത്താര ഇടം നേടിയിരുന്നു. ലാല്‍റുവാത്താരയുമായുള്ള കരാര്‍ 2021 വരെ നീട്ടിയ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. 

സീസണില്‍ 14 ഗോളുകള്‍ നേടിയ ബെംഗളൂരു നായകന്‍ സുനില്‍ ഛെത്രിയാണ് ഹീറോ ഓഫ് ദ് ലീഗ്. ഇന്ത്യന്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനും ഛെത്രിയാണ്. 18 ഗോളുകള്‍ നേടിയ ഗോവയുടെ കോറോമിനോസിനാണ് ഗോള്‍ഡന്‍ ബൂട്ട്. രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിന്റെ വെനസ്വല താരം മിക്കു 15 ഗോളുകളാണ് നേടിയത്. ജംഷെഡ്പൂരിന്‍റെ സുബ്രതപോളാണ് മികച്ച ഗോള്‍കീപ്പര്‍.