രഞ്ജി ട്രോഫി ക്രിക്കറ്റിലെ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയമൊരുക്കിയത് ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവാണ്. രണ്ടിന്നിംഗ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ജലജ് ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയും നേടി. മധ്യപ്രദേശുകാരനായ ജലജ് സക്‌സേനയെ ഈ സീസണിലും ടീമില്‍ നിലനിര്‍ത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം തെറ്റിയില്ല. ജാര്‍ഖണ്ഡിനെ ഏറെക്കുറെ ഒറ്റയ്ക്ക് തകര്‍ക്കുകയായിരുന്നു ജലജ് സക്‌സേനയെന്ന ഓള്‍ റൗണ്ടര്‍.

ആദ്യ ഇന്നിംഗില്‍ 50 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്ത സക്‌സേന കേരളം ബാറ്റെടുത്തപ്പോള്‍ ഇന്നിംഗ്‌സ് ലീഡിലേക്ക് നയിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. പുറത്താകെ 54 റണ്‍സെടുത്ത ജലജായിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് വീഴ്ത്തി ജലജ് ഗ്രീന്‍ഫീല്‍ഡില്‍ കേരളത്തിന് ചരിത്ര വിജയം സമ്മാനിച്ചു. ജാര്‍ഖണ്ഡിനെതിരായ വിജയം വരും മത്സരങ്ങളിലും ആവര്‍ത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ജലജും സംഘവും.