ജര്‍മ്മന്‍: 2014 ബ്രസീലിയന്‍ ലോകകപ്പിലെ കൊളംബിയ-ഉറുഗ്വെയ് മത്സരം ആരാധകര്‍ക്ക് മറക്കാനാവില്ല. കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസിന്‍റെ ചരിത്ര ഗോളിലാണ് ആ മത്സരം ഓര്‍മ്മിക്കപ്പെടുന്നത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ആ വര്‍ഷത്തെ മികച്ച ഗോളായും അത് തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ഫുട്ബോളില്‍ പുതുതാര പിറവിയായി റോഡ്രിഗസ് വാഴ്ത്തപ്പെട്ടു. 

ലോകകപ്പിന് തൊട്ടുപിന്നാലെ അത്ഭുത താരത്തെ 80ദശലക്ഷം യൂറോയ്ക്ക് സ്‌പാനീഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചു. എന്നാല്‍ റയല്‍ മാഡ്രിഡില്‍ മിക്കപ്പോളും പകരക്കാരുടെ നിരയില്‍ മാത്രം അവസരം ലഭിച്ച താരം 2017ല്‍ ലോണില്‍ ബയേണ്‍ മ്യൂണിച്ചിലേക്ക് ചേക്കേറി. ബയേണില്‍15 മത്സരങ്ങളില്‍ നാല് ഗോളും ആറ് അസിസ്റ്റുകളുമായി താരം തിളങ്ങി. 

ബയേണിലെ സൂപ്പര്‍താരമായി മാറിയ റോഡ്രിഡസിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് പരിശീലകന്‍ ജപ്പ് ഹെയ്‌ന്‍ക്കസ്. റയലില്‍ നിന്ന് ബയേണിലേക്ക് താരത്തെ ദൈവമാണ് അയച്ചതെന്ന് ജപ്പ് പറയുന്നു. റയലില്‍ റോഡ്രിഡസ് ഒട്ടും സംതൃപ്തനായിരുന്നില്ലെന്നും ബയേണില്‍ കൂടുതല്‍ മികച്ച പ്രകടനം റോഡ്രിഡസിന് പുറത്തെടുക്കാനാകുമെന്നും പരിശീലകന്‍ വ്യക്തമാക്കി.