യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനും ക്ലബ് ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വിരമിക്കല്‍ എന്ന് വിശദീകരണം. 

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ താരങ്ങളായ ജാമി വാര്‍ഡിയും ഗാരി കാഹിലും അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനും ക്ലബ് ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് വിരമിക്കല്‍. പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റുമായുളള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് വിരമിക്കല്‍ തീരുമാനം ഇരുവരും പ്രഖ്യാപിച്ചത്. എന്നാല്‍ ദേശീയ ടീമിന് മുന്നില്‍ വാതിലുകള്‍ പൂര്‍ണമായും കൊട്ടിയടയ്ക്കുന്നില്ല എന്നാല്‍ ഇവരുടെ പ്രതികരണം.

ലെസ്റ്റര്‍ സിറ്റി സ്‌ട്രൈക്കറായ വാര്‍ഡി 26 മത്സരങ്ങളില്‍ ഇംഗ്ലീഷ് കുപ്പായമണിഞ്ഞു. ഏഴ് ഗോളുകള്‍ നേടി. 2015 ജൂണില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു വാര്‍ഡിയുടെ അരങ്ങേറ്റം. റഷ്യന്‍ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ കളിച്ചു. ലോകകപ്പിനിടെ പരിശീലകന്‍ സൗത്ത്ഗേറ്റിനോട് വിരമിക്കല്‍ സംബന്ധിച്ച് സൂചന നല്‍കിയിരുന്നതായി താരം വ്യക്തമാക്കി. നാളുകളായുള്ള ആലോചനയ്ക്ക് ശേഷമാണ് വിരമിക്കാനുള്ള തീരുമാനമെന്ന് മുപ്പത്തിയൊന്നുകാരനായ താരം പറയുന്നു.

ചെല്‍സി ഡിഫന്‍ഡര്‍ കാഹില്‍ ഇംഗ്ലണ്ടിനായി 61 മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടി. 2010ല്‍ ടീമിലെത്തിയ താരം നിരവധി മത്സരങ്ങളില്‍ നായകനായി. റഷ്യയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. യുവതാരങ്ങള്‍ക്ക് മാറിക്കൊടുക്കാന്‍ അനുയോജ്യമായ സമയമാണിതെന്ന് മുപ്പത്തിരണ്ടുകാരനായ കാഹില്‍ ചെല്‍സി ടിവിയോട് പറഞ്ഞു. താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ ഏത് നിമിഷവും ടീമിന് തങ്ങളുടെ സേവനം ലഭ്യമാകുമെന്ന് ഇരുവരും ഇംഗ്ലീഷ് ടീമിന് ഉറപ്പുനല്‍കുന്നുണ്ട്.