ആദ്യദിനം രണ്ടാം ന്യൂബോള്‍ എടുത്തശേഷം 84-ാം ഓവറില്‍ ബൂമ്ര എറിഞ്ഞ പന്തിന്റെ പോക്ക് കണ്ട് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് പോലും വിശ്വസിക്കാനായില്ല

പേസ് ബൗളര്‍മാരെ കൈയയച്ച് സഹായിക്കുമെന്ന് കരുതിയ പെര്‍ത്തിലെ പിച്ചില്‍ ആദ്യ സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിഷ്പ്രഭരായെങ്കിലും ലഞ്ചിനുശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ ഓസീസ് ഓപ്പണിംഗ് സഖ്യത്തിലെ ആരോണ്‍ ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബൂമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

മത്സരത്തിലുടനീളം പേസ് കൊണ്ടും ബൗണ്‍സുകൊണ്ടും ഓസീസ് ബാറ്റിംഗ് നിരയെ ബൂമ്ര ശരിക്കും വെള്ളം കുടിപ്പിക്കുകയും ചെയ്തു. ആദ്യദിനം രണ്ടാം ന്യൂബോള്‍ എടുത്തശേഷം 84-ാം ഓവറില്‍ ബൂമ്ര എറിഞ്ഞ പന്തിന്റെ പോക്ക് കണ്ട് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് പോലും വിശ്വസിക്കാനായില്ല. ഗുഡ്‌ലെംഗ്ത്തിലെത്തിയ ബൂമ്രയുടെ പന്ത് ലെഗ് സൈഡില്‍ കളിക്കാന്‍ ശ്രമിച്ച പെയ്നെ കബളിപ്പിച്ച് പന്ത് കുത്തിഉയര്‍ന്നു.

Scroll to load tweet…

വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് പോലും ആ പന്ത് കൈയിലൊതുക്കാനായില്ല. നാല് ബൈ റണ്‍ ഓസീസിന് ലഭിച്ചെങ്കിലും ആ പന്ത് എങ്ങനെയാണ് പെയ്നിന്റെ ബാറ്റിലുരസാതെ പോയതെന്ന അവിശ്വസനീയതയോടെ ബൂമ്ര നിന്നപ്പോള്‍ പിച്ചിലേക്കും പിന്നെ ബൂമ്രക്കുനേരെയും തുറിച്ചുനോക്കി നില്‍ക്കുകയായിരുന്നു ഓസീസ് ക്യാപ്റ്റന്‍. മത്സരത്തില്‍ നാലു പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.