രണ്ട് താരങ്ങളെ കിട്ടണം; നിലപാട് കടുപ്പിച്ച് മാഞ്ചസ്റ്റര്‍ പരിശീലകന്‍ മൗറീന്യോ
ഫ്രെഡ്, ഡീഗോ ഡാലറ്റ്, ലീ ഗ്രാന്‍റ് എന്നിവരാണ് ഇത്തവണ യുണൈറ്റഡിൽ എത്തിയത്
മാഞ്ചസ്റ്റർ യുണൈറ്റഡിനെ ശക്തിപ്പെടുത്താൻ ഇനിയും താരങ്ങൾ ആവശ്യമാണെന്ന് കോച്ച് ഹൊസെ മോറീഞ്ഞോ. ലോകകപ്പിന് ശേഷം കളിക്കാർ എല്ലാവരും തിരിച്ചെത്താത്തത് ടീമിന്‍റെ മുന്നൊരുക്കത്തെ ബാധിച്ചുവെന്നും മോറീഞ്ഞോ പറഞ്ഞു.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനം. എഫ് എ കപ്പ് ഫൈനലിൽ ചെൽസിയോട് തോൽവി. ചാമ്പ്യൻസ് ലീഗിലും നിരാശ. കഴിഞ്ഞ സീസണിൽ ടീമിന്‍റെ പ്രകടനത്തിൽ ഒട്ടും തൃപ്തനല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഹൊസെ മോറീഞ്ഞോ.
പുതിയ സീസണിലേക്ക് മുന്നൊരുക്കം നടത്തുമ്പോഴും കോച്ചിന്‍റെ അവസ്ഥയിൽ മാറ്റമില്ല. ലോകകപ്പ് കഴിഞ്ഞ് പ്രമുഖ താരങ്ങൾ ടീമിനൊപ്പം ചേർന്നിട്ടില്ല. യുണൈറ്റഡിന്‍റെ എട്ട് താരങ്ങളാണ് ലോകകപ്പ് സെമിഫൈനലിൽ കളിച്ചത്. ഇവരെല്ലാം ഇപ്പോഴും വിശ്രമത്തിലാണ്.
താരക്കൈമാറ്റ സമയത്ത് പ്രതീക്ഷിച്ച താരങ്ങളെ കിട്ടിയുമില്ല. ഫ്രെഡ്, ഡീഗോ ഡാലറ്റ്, ലീ ഗ്രാന്‍റ് എന്നിവരാണ് ഇത്തവണ യുണൈറ്റഡിൽ എത്തിയത്. ചെൽസിയുടെ വില്യൻ, ക്രോയേഷ്യൻ താരം ആന്‍റേ റെബിച്, ടോട്ടനത്തിന്റെ ആൾഡർവീൾഡ് എന്നിവർക്കായി
ശ്രമിച്ചെങ്കിലും ടീമിലെത്തിക്കാനായില്ല.ർ
താരക്കൈമാറ്റം അവസാനിക്കുന്ന ഓഗസ്റ്റ് ഒൻപതിന് മുൻപ് രണ്ടു താരങ്ങളെക്കൂടി ടീമിലെത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ പ്രതീക്ഷിച്ചപ്പോലെ ആവില്ലെന്നും മോറീഞ്ഞോ ടീം മാനേജ്മന്‍റിന് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ സീസണിൽ ഒറ്റക്കിരീടം പോലും നേടാതെ പ്രയാസപ്പെട്ട യുണൈറ്റഡ് ഈ സീസണിലും ശരിയായ ദിശയിലൂടെ അല്ല പോകുന്നതെന്ന് മുൻതാരം പോൾ സ്കോൾസും പറയുന്നു.