ഈ റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമത്തിന്‍റെ എഡിറ്റോറിയല്‍ ടീമില്‍ എത്ര ദളിതരുണ്ടെന്ന് മാധ്യമം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം മൊഹമ്മദ് കൈഫ് രംഗത്ത് വന്നു.

ദില്ലി: ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്ന ദളിതന്മാരെക്കുറിച്ചുള്ള മാധ്യമ ലേഖനം വിവാദമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്ര ദളിതന്മാര്‍ കളിച്ചിട്ടുണ്ടെന്ന 'ദി വയര്‍' മാധ്യമത്തിന്‍റെ ലേഖനമാണ് വിവാദം സൃഷ്ടിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമത്തിന്‍റെ എഡിറ്റോറിയല്‍ ടീമില്‍ എത്ര ദളിതരുണ്ടെന്ന് മാധ്യമം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം മൊഹമ്മദ് കൈഫ് രംഗത്ത് വന്നു.

ഇന്ത്യയ്ക്ക് ടെസ്റ്റ് പദവി ലഭിച്ച ശേഷം 290 താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ടെന്നാണ് ദ വയര്‍ പറയുന്നത്. ഇതില്‍ തന്നെ 
പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ നിന്നും ടീമിലെത്തിയത് വെറും നാലു താരങ്ങള്‍ മാത്രമാണ്. ഇതിനെതിരെയാണ് മുഹമ്മദ് കൈഫ് പത്രപ്രവര്‍ത്തന മേഖലയില്‍ ഈ വിഭാഗത്തില്‍ നിന്നും എത്ര മാധ്യമപ്രവര്‍ത്തകര്‍ ഉണ്ട് എന്ന് തിരിച്ചടിച്ചത്. എത്ര സീനിയര്‍ എഡിറ്റര്‍മാര്‍ ഉണ്ടെന്ന് ചോദിച്ച കൈഫ് വിദ്വേഷം പടര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്ത് പറയാനാണ് എന്നും ചോദിച്ചു. ജാതിമത സമവാക്യങ്ങള്‍ പൊളിച്ചെഴുതിയ മേഖലയാണ് കായികമെന്നും പറഞ്ഞു.

നേരത്തേ ക്രിക്കറ്റിലെ മുന്‍നിരക്കാരായ ഇന്ത്യന്‍ ക്രിക്കറ്റിലെ ജാതിവ്യത്യാസം ക്രിക്കറ്റ് ആരാധകര്‍ പൊറുക്കട്ടെ എന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് വാര്‍ത്ത നല്‍കിയിരുന്നു. 86 വര്‍ഷം നീണ്ട ക്രിക്കറ്റ ചരിത്രത്തില്‍ വെറും നാലു ദളിതര്‍ മാത്രമാണ് ടീമില്‍ എത്തിയതെന്നും പത്രം കുറിച്ചു. 

രാജ്യത്തെ പ്രതിനിധീകരിച്ച അവസാന ദളിത് ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പം സ്‌കൂള്‍ ക്രിക്കറ്റുകളിലെ റെക്കോഡുകളില്‍ ഒന്ന് കയ്യാളിയ 1993 മുതല്‍ 2000 വരെ ടീമില്‍ കളിച്ച വിനോദ് കാംബ്‌ളി ആയിരുന്നെന്നും തന്‍റെ ജാതി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നും പത്രം ജൂണ്‍ 15 ന് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നുണ്ട്. 

അതേസമയം ടീമില്‍ എത്താതിരിക്കാന്‍ ദളിത് പശ്ചാത്തലം മാത്രമല്ല കാരണമെന്നും ദാരിദ്ര്യത്തില്‍ നിന്നും കഷ്ടതകളില നിന്നും പുറത്ത് കടക്കാന്‍ ഇന്ത്യയിലെ ദളിതുകള്‍ മെഡിസിന്‍, നിയമം, സിവില്‍ സര്‍വീസ് എന്നിവയെല്ലാമാണ് ലക്ഷ്യമിടുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നതെന്നും പത്രം വ്യക്തമാക്കുന്നു.