പൂനെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളം വീണ്ടും ഒന്നാമതെത്തി. 11 സ്വര്‍ണ്ണവും 13 വെള്ളിയും ആറ് വെങ്കലവും നേടി ആകെ 114 പോയിന്റുകളോടെയാണ് കേരളം ഒന്നാമതെത്തിയത്. തുടര്‍ച്ചയായ ഇരുപതാം തവണയാണ് ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളം കിരീടം ചൂടുന്നത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കായിക മേളയിലെ അവസാന ഇനമായിരുന്ന ആണ്‍കുട്ടികളുടെ 4 X 100 മീറ്റര്‍ റിലേയിലും കേരളത്തിന് തന്നെയായിരുന്നു സ്വര്‍ണ്ണം. ജൂനിയര്‍, സീനിയര്‍, സബ്ജൂനിയര്‍ എന്നിങ്ങനെ കായിക മേള വിഭജിച്ചതിന് ശേഷം നടന്ന ആദ്യത്തെ കായിക മേളയായിരുന്നു ഈ വര്‍ഷത്തേത്. രണ്ട് പതിറ്റാണ്ടായി തുടരുന്ന കേരളത്തിന്റെ ആധിപത്യം കായിക മേളയില്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യം കൂടി കായിക മേളയുടെ വിഭജനത്തിന് പിന്നിലുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ അതിന് മറുപടി നല്‍കുന്ന വിജയമാണ് ഇക്കുറി പൂനെയില്‍ കേരളത്തിന്റെ താരങ്ങള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.