ഹരിയാന:രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹരിയാനയെ ഇന്നിങ്സിനും എട്ടു റൺസിനും തോൽപ്പിച്ചാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. വിജയത്തോടെ ചരിത്രത്തിലാദ്യമായി കേരളം നോക്കൗട്ട് റൗണ്ടില്‍ കടന്നു. ജയത്തോടെ കേരളം ഏഴു പോയിന്റ് നേടി. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചാണ് കേരളം ആദ്യമായി ക്വാർട്ടർ ഫൈനലിൽ കടന്നത്. സ്കോർ: ഹരിയാന 208, 173, കേരളം 389.
ഇന്നിംഗ് തോല്‍വി ഒഴിവാക്കാന്‍ നാലാം ദിനം 98 റണ്‍സ് കൂടി വേണ്ടിയിരുന്ന ഹരിയാന 173 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ജലജ് സക്സേനയും നിതീഷും, രണ്ട് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചത്.
ഇതോടെ രാജ്യത്തെ ക്രിക്കറ്റ് മികവിൽ മുന്നിട്ടുനിൽക്കുന്ന എട്ടു സംസ്ഥാനങ്ങളിൽ ഒന്നായി കേരളവും. ഗ്രൂപ്പ് ബിയിൽ അഞ്ച് മൽസരത്തിൽ നാലു ജയവുമായി 24 പോയിന്റ് നേടി രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ഹരിയാനയ്ക്കെതിരെ ഇന്നിങ്സ് ജയം നേടിയതോടെ കേരളത്തിനു 31 പോയിന്റായി. ഗുജറാത്താണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയ രണ്ടാമത്തെ ടീം. 34 പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഗുജറാത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഗ്രൂപ്പ് മത്സരത്തില്‍ കേരളം ഒരേയൊരു തോല്‍വി വഴങ്ങിയതും ഗുജറാത്തിനെതിരെ ആയിരുന്നു.
കേരളവും ഗുജറാത്തും ഈ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയതോടെ കരുത്തരായ സൗരാഷ്ട്ര ഗ്രൂപ്പ് ഘട്ടം കടന്നില്ല. ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ എന്നിവരുടെ അസാന്നിധ്യമാണ് സൗരാഷ്ട്രയുടെ മുന്നേറ്റത്തിന് തടസമായത്.
