ധര്‍മശാല: ഹരിയാനക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം ജയത്തിനരികെ. 181 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഹരിയാന മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. അഞ്ചു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഹരിയാനക്കിനിയും 98 റണ്‍സ് കൂടി വേണം. സ്കോര്‍ ഹരിയാന 208, 83/5, കേരളം 389.

ജയിച്ചാലെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ വീറോടെ പന്തെറിഞ്ഞ കേരളാ ബൗളര്‍മാര്‍ക്കു മുന്നില്‍ ഹരിയാനക്കും രണ്ടാം ഇന്നിംഗ്സിലും കാലിടറുകയായിരുന്നു. 25 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്ന രജത് പലിവാലാണ് ഹരിയാനയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. 15 റണ്‍സുമായി ബാറ്റ് ചെയ്യുന്ന അമിത് മിശ്രയാണ് പലിവാലിന് ക്രീസില്‍ കൂട്ട്. ഇരുവരെയും നാലാം ദിനം അതിവേഗം പുറത്താക്കിയാല്‍ കേരളത്തിന് ലഞ്ചിന് മുമ്പ് ജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിക്കാനാവും.

രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജലജ് സക്സേനയും ബേസില്‍ തമ്പിയുമാണ് ഹരിയാനയുടെ നടുവൊടിച്ചത്. നേരത്തെ ബേസില്‍ തമ്പിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് കേരളം ലീഡ് നേടിയത്. 93 റണ്‍സ് നേടിയ രോഹന്‍ പ്രേം, മുഹമ്മദ് അസ്ഹറുദ്ദീന്‍(34), സല്‍മാന്‍ നിസാര്‍(33), നിഥീഷ്(22) എന്നിവരും കേരളാ ഇന്നിംഗ്സിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.