കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണികളുടെ എണ്ണത്തില്‍ മറ്റു ക്ലബുകളെ ബഹുദൂരം പിന്നിലാക്കിയതാണ് കേരള ബ്ലാസ്റ്റേര്‍സ്. എന്നാല്‍ ഇപ്പോള്‍ ഇതാ യൂറോപ്യന്‍ ക്ലബുകളെ പോലും കവച്ചുവയ്ക്കുന്ന ശബ്ദവും ആരവവുമാണ് ബ്ലാസ്റ്റേര്‍സ് കാണികള്‍ ഉണ്ടാക്കിയത് എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്‌പോട്‌സ് വെബ്‌സൈറ്റായ ഫാന്‍ പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്.

128 ഡെസിബെല്‍ ശബ്ദ തീവ്രതയാണ് കേരള ബ്ലാസ്റ്റേഴ്‌സ് - അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമുകള്‍ ഏറ്റുമുട്ടിയ ഫൈനല്‍ ദിവസം രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ്ബായ കന്‍സാസ് സിറ്റി ചീഫ്സിന്‍റെ ആരാധകര്‍ ആരോഹെഡ് സ്റ്റേഡിയത്തില്‍ 2014 സെപ്തംബര്‍ 29ന് ഉണ്ടാക്കിയ 142.2 ഡെസിബെല്‍ ആണ് നിലവില്‍ ഉള്ള ലോക റെക്കോഡ്. 

76,900 ആരാധകരാണ് അന്ന് കനസ് സിറ്റി ചീഫിനെ റെക്കോഡിലേക്ക് ഉയര്‍ത്തി കൊടുത്ത്. 54,146 ആളുകള്‍ ആയിരുന്നു ഫൈനല്‍ ദിവസം കൊച്ചിയില്‍ ഔദ്യോഗിക കണക്ക് പ്രകാരം കളി കാണാന്‍ വന്നിരുന്നത്.

സിയാറ്റില്‍ സീ ഹോക്കസ്- സെഞ്ച്വറിലിങ്ക് ഫീല്‍ഡ് സ്റ്റേഡിയം 137.8 ഡെസിബെല്‍, കളെമ്‌സണ്‍ ടൈഗേഴ്സ് മെമ്മോറിയല്‍ സ്റ്റേഡിയം- 132.8 ഡെസിബെല്‍, ഹസ്‌ക്കി സ്റ്റേഡിയം, 133.6 ഡെസിബെല്‍ തുടങ്ങിയവയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഉള്ളത്.

ഡല്‍ഹിക്ക് എതിരെ സെമി ഫൈനല്‍ ദിവസം കൊച്ചിയില്‍ ഉണ്ടായ തീവ്രത 123 ഡെസിബെല്‍ ആയിരുന്നു. 107 ഡെസിബല്‍ ആണ് മുംബൈ സ്‌റ്റേഡിയത്തിലെ ഉയര്‍ന്ന ശബ്ദ തീവ്രത, ഡല്‍ഹിയിലേത് 102ഉം കെല്‍ക്കത്തിയിലേത് 97ഉം ആയിരുന്നു.

12 ലക്ഷം ആരാധകരാണ് ഇതിനോടകം ഐഎസ്എല്ലിന്‍റെ മൂന്ന് സീസണുകളിലേക്ക് കൊച്ചി സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.