റെക്കോര്‍ഡുകള്‍ക്കായല്ല രാജ്യത്തിനുവേണ്ടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. മികച്ച കളിക്കാരെല്ലാം വ്യക്തിഗത നേട്ടത്തേക്കാള്‍ രാജ്യത്തിനുവേണ്ടി കളിക്കുന്നവരാണ്. കോലിയും അത്തരത്തിലുള്ള കളിക്കാരനാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ലക്ഷ്മണ്‍ പറഞ്ഞു.

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ക്കായല്ല രാജ്യത്തിനുവേണ്ടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. മികച്ച കളിക്കാരെല്ലാം വ്യക്തിഗത നേട്ടത്തേക്കാള്‍ രാജ്യത്തിനുവേണ്ടി കളിക്കുന്നവരാണ്. കോലിയും അത്തരത്തിലുള്ള കളിക്കാരനാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ലക്ഷ്മണ്‍ പറഞ്ഞു.

പുതുതലമുറക്ക് കോലി മാതൃകയാണ്. കോലിയുടെ പരസ്യ പിന്തുണയാണ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം അംബാട്ടി റായിഡുവിന് നല്‍കുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു. അര്‍ഹിച്ച അവസരങ്ങള്‍ ലഭിക്കാത്ത കളിക്കാരനാണ് റായിഡു. പലപ്പോഴും ടീമിന് പുറത്തു പോയിട്ടുണ്ട്. എന്നാലിപ്പോള്‍ നാലാം നമ്പറില്‍ റായിഡു സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ടെസ്റ്റ് പരമ്പരയിലെ തകര്‍ച്ചക്ക് ശേഷം ഏകദിനങ്ങളില്‍ തിരിച്ചുവന്ന വിന്‍ഡീസ് ടീം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും ലക്ഷ്മണ്‍ പറഞ്ഞു. വിന്‍ഡീസ് താരങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യം ടെസ്റ്റും ഏകദിനവുമൊക്കെയാണ്. അതിന്റെ പ്രതിഫലനം ഏകദിന പരമ്പരയില്‍ കാണാനുമുണ്ട്. ടെസ്റ്റില്‍ പക്ഷെ അവര്‍ ഏറെ പിന്നിലായിപ്പോയെന്നും ലക്ഷ്മണ്‍ പറഞ്ഞു.