ആദ്യ വിക്കറ്റില്‍ ധവാനും സാഹയും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 175 റണ്‍സ് വിജയലക്ഷ്യം. ഈഡന്‍ ഗാര്‍നില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഹൈദരാബാദിനെ ബാറ്റിങ്ങിന് ക്ഷണിച്ചു. 

മോശമല്ലാത്ത തുടക്കമാണ് വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35)യും ശിഖര്‍ ധവാന്‍ (24 പന്തില്‍ 34) എന്നിവര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ഷാക്കിബ് അല്‍ ഹസന്‍ (24 പന്തില്‍ 28) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (മൂന്ന് പന്തില്‍ 3), ദീപക് ഹൂഡ (19 പന്തില്‍ 19) യൂസഫ് പഠാന്‍ (ഏഴ് പന്തില്‍ മൂന്ന്), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (4 പന്തില്‍ 8) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. അവസാന ഓവറുകള്‍ റാഷിദ് ഖാന്റെ (10 പന്തില്‍ 34) പ്രകടനമാണ് സ്‌കോര്‍ 170 കടത്തിയത്. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന്‍ പിയൂഷ് ചൗള, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ന് വിജയിക്കുന്നവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഫൈനലിന് യോഗ്യത നേടും.