ദില്ലി: ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയം സ്പിന്നര്‍ കുല്‍ദീപ് യാദവ്. അതുപോലെ തന്നെ ഒരിക്കല്‍ ക്രിക്കറ്റ് മതിയാക്കുന്നതിനെ കുറിച്ചും ചിന്തിച്ചു. എന്നാല്‍ കാലം കറങ്ങിത്തിരിഞ്ഞപ്പോള്‍ എല്ലാം അതിന്റെ വഴിക്കു വന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഒരിക്കല്‍ കളി മതിയാക്കുന്നതിനെ കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചെന്ന് പറഞ്ഞത്. 

പതിമൂന്നാം വയസ്സില്‍ അണ്ടര്‍ 15 യുപി ടീമില്‍ ഇടം കിട്ടാതെ വന്നപ്പോഴായിരുന്നു ആത്മഹത്യയെകുറിച്ച് ആലോചിച്ചത്. ടീമില്‍ ഇടം കണ്ടെത്താന്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ഇത് താരത്തെ കഠിനമായ നിരാശയിലാക്കി. തുടര്‍ന്നായിരുന്നു മരണത്തെക്കുറിച്ച് ചിന്തിച്ചത്. എന്നാല്‍ വിദൂരഭാവിയില്‍ തന്നെ കഠിനാദ്ധ്വാനത്തിലൂടെ വിജയം നേടുക തന്നെ ചെയ്തു. 

സ്‌കൂളില്‍ മിടുക്കനായി പഠിച്ചിരുന്ന കുല്‍ദീപ് ഒരിക്കലും കളിയെ കാര്യമായി എടുത്തിരുന്നില്ല. ക്രിക്കറ്റ് തന്റെ ജീവിതമാര്‍ഗ്ഗമായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നുമില്ല. എന്നാല്‍ മകനെ കളിക്കാരനാക്കണമെന്ന തീരുമാനിച്ച് ഉറപ്പിച്ച പിതാവ് കുല്‍ദീപിനെ ഒരു കോച്ചിനരികില്‍ എത്തിക്കുകയായിരുന്നു. സീമറായി മാറണമെന്ന വിചാരിച്ച് ബൗളിംഗ് പരിശീലനം തുടങ്ങിയ കുല്‍ദീപിനെ സ്പിന്നിലേക്ക് വഴി തിരിച്ചു വിട്ടത് പരിശീലകന്‍റെ നിര്‍ബ്ബന്ധമായിരുന്നു. 

ആദ്യമായി ഏതാനും പന്തെറിഞ്ഞപ്പോള്‍ ഇത് പതിവാക്കിക്കൂടെ എന്ന് ചോദിക്കപ്പെട്ടു. അതുവരെ വ്യത്യസ്തമായി ബൗള്‍ ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല. ഈ വര്‍ഷം ആദ്യം ധര്‍മ്മശാലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച കുല്‍ദീപ് യാദവ് ഒമ്പതു വിക്കറ്റുകളായിരുന്നു അരങ്ങേറ്റത്തില്‍ വീഴ്ത്തിയത്.