എറിക് മോണ്ടെസ് അസാധ്യ ആംഗിളില്‍ നിന്ന് വലയിലേക്ക് മിന്നല്‍ പായിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ജിറോണ അക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ തന്ത്രം

കൊച്ചി: ലാ ലിഗ വേള്‍ഡ് പ്രീ സീസണില്‍ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൊളിച്ച് സ്‌പാനിഷ് വമ്പന്‍മാരായ ജിറോണ എഫ്‌സി. തുടക്കം മുതല്‍ പന്ത് കാല്‍ക്കല്‍ വെച്ചിട്ടും ജിറോണയുടെ തന്ത്രങ്ങള്‍ 40-ാം മിനുറ്റിലാണ് വിജയിച്ചത്. ബോക്സിനുള്ളില്‍ വെച്ച് പോറോ മറിച്ചുനല്‍കിയ പന്ത് ഗോള്‍കീപ്പര്‍ നവീന്‍ കുമാറിനെ കാഴ്ച്ചക്കാരനാക്കി എറിക് മോണ്ടെസ് അസാധ്യ ആംഗിളില്‍ നിന്ന് വലയിലേക്ക് മിന്നല്‍ പായിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ തുടക്കം ജിറോണയുടെയായിരുന്നു. എന്നാല്‍ ഒമ്പതാം മിനുറ്റില്‍ പെക്കൂസണിന്‍റെ ക്രോസ് ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ സ്റ്റൊജനോവിച്ചിനായില്ല. 14-ാം മിനുറ്റില്‍ മുന്നിലെത്താനുള്ള അവസരം ജിറോണ നഷ്ടപ്പെടുത്തി. സ്‌ട്രൈക്കര്‍ സോണിയെ വീഴ്ത്തിയതിന് 22-ാം മിനുറ്റില്‍ മലയാളി താരം സക്കീറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. എന്നാല്‍ 25 വാര അകലെ നിന്നുള്ള ഫ്രീ കിക്ക് അല്‍ക്കറാസിന് മുതലാക്കാനായില്ല. പന്ത് ഗോള്‍ ബാറിന് മുകളിലൂടെ പറന്നു.

മുപ്പത്തിമൂന്നാം മിനുറ്റില്‍ മറ്റൊരു ജിറോണ മുന്നേറ്റം തലനാരിഴയ്ക്ക് ബ്ലാസ്റ്റേഴ്‌സ് തടുത്തു. തൊട്ടുപിന്നാലെ മറ്റൊരു മിന്നല്‍ നവീന്‍ കുമാറിന്‍റെ കൈകളെയും ബാറിനെയും ഒരുമി പുറത്തേക്ക്. ഗോള്‍ വീണതിന് പിന്നാലെയും ജിറോണ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ ഒതുങ്ങി. ആദ്യ പകുതിയില്‍ കൊച്ചിയിലെ കാലാവസ്ഥയില്‍ കിതയ്ക്കുന്ന ജിറോണ താരങ്ങളെയും കാണാനായി.