ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ക്രിക്കറ്റ് ജീവിതം അവസാനിച്ചേക്കുമെന്ന് സൂചന

കേപ്ടൗണ്‍: ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ക്രിക്കറ്റ് ജീവിതം അവസാനിച്ചേക്കുമെന്ന് സൂചന. ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിനാണ് സാധ്യത.ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇരു താരങ്ങള്‍ക്കുമെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്മിത്തും വാര്‍ണര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് സാധ്യതെയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനമാണ് താരങ്ങള്‍ നടത്തിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളും മുന്‍താരങ്ങളും വിമര്‍ശിക്കുന്നു.

നേരത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍‌റെ ശക്തമായ നിലപാട് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ രാജിയിലേക്കെത്തിച്ചത്. കുറ്റസമ്മതം നടത്തിയ സ്മിത്ത് തന്‍റെ ക്യാപ്റ്റന്‍സി ഒഴിയില്ലെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൂടി ഇടപെട്ടതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കും സ്മിത്തും സമ്മര്‍ദ്ദമേറുകയായിരുന്നു.

കേപ്ടൗണിലെ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43-മത്തെ ഓവറിലാണ് ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചത്. ഫീല്‍ഡിങ്ങില്‍ പന്തെടുത്ത ഓസീസ് ഓപ്പണര്‍ ബെന്‍ക്രോഫ്റ്റ് പന്തിന്റെ ഘടന ചുരണ്ടി മാറ്റുന്നതായി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടയൊണ് സംഭവം വെളിച്ചത്തായത്. സംഭവം ശ്രദ്ധിച്ച അമ്പയര്‍മാര്‍ ബെന്‍ക്രോഫ്റ്റിനോട് സംഗതിയെ പറ്റി ചോദിച്ചെങ്കിലും കൃത്രിമം നടത്തിയിട്ടില്ലെന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍, ടിവി ദൃശ്യങ്ങളില്‍ പന്ത് ചുരണ്ടുന്നത് വ്യക്തമായിരുന്നു.