മുംബൈ: ലോധ സമിതി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കാൻ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് ബിസിസിഐ നിയോഗിച്ച മർക്കണ്ഡേയ കട്ജു സമിതിയുടെ റിപ്പോർട്ട്. ലോധ റിപ്പോർട്ട് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. നിയമം നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കാൻ നിയമനിർമ്മാണ സഭകൾക്ക് മാത്രമേ അധികാരമുള്ളൂ. ലോധ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിൽ പുന:പരിശോധനാ ഹർജി നൽകണമെന്നും കട്ജു ബിസിസിഐയോട് നിർദ്ദേശിച്ചു.
കട്ജു സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പഠിച്ചശേഷം നിലപാടെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ പ്രതികരിച്ചു. ബിസിസിഐയിലെ ക്രമക്കേടുകളെക്കുറിച്ച് പഠിക്കാന്‍ ലോധാ സമിതിയെ നിയോഗിച്ചതിലും സമിതി റിപ്പോര്‍ട്ട് നല്‍കിയതിലും തെറ്റില്ലെന്ന് കട്ജു പറഞ്ഞു. എന്നാല്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പാര്‍ലമെന്റിനാണ് ഈ നിര്‍ദേശങ്ങള്‍ തള്ളാനോ കൊള്ളാനോ ഉള്ള അധികാരമുള്ളത്. ജുഡീഷ്യറി പാര്‍ലമെന്റിനെപ്പോലെ നിയമനിര്‍മാണം നടത്തുകയായിരുന്നില്ല വേണ്ടിയിരുന്നതെന്നും കട്ജു പ്രതികരിച്ചു.
തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമം അനുസരിച്ചാണ് ബിസിസിഐ രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തരവിലൂടെ സുപ്രീംകോടതിയും ലോധ കമ്മിറ്റിയും ഈ നിയമം ലംഘിക്കുകയാണ് ചെയ്തത്. ബിസിസിഐയ്ക്ക് സ്വന്തമായി ഭരണഘടനയുണ്ട്. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമെ സാധ്യമാവു. അതുകൊണ്ടുതന്നെ ക്രമക്കേട് ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിനായിരുന്നു പരാതി നല്‍കേണ്ടിയിരുന്നതെന്നും കട്ജു വ്യക്തമാക്കി. പരിഷ്കരണം ആവശ്യമാണെങ്കില്‍ കോടതികളിലും അത് നടപ്പിലാക്കണം. മൂന്ന് കോടി കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. സുപ്രീംകോടതി കാര്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയാല്‍ പത്രസ്വാതന്ത്ര്യമടക്കം അപകടത്തിലാകുമെന്നും കട്ജു പറഞ്ഞു.
