രഞ്ജി ട്രോഫിയില്‍ 191 വിജയലക്ഷ്യവുമായി കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മധ്യപ്രദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം. അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ മധ്യപ്രദേശ് രണ്ടിന് 42 എന്ന നിലയിലാണ്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ 191 വിജയലക്ഷ്യവുമായി കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മധ്യപ്രദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം. അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ മധ്യപ്രദേശ് രണ്ടിന് 42 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മൊഹ്‌നിഷ് മിശ്ര (12), ആര്യമാന്‍ വിക്രം ബിര്‍ല (23) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. മൊഹ്‌നിഷിനെ അക്ഷയ് കെ.സി പുറത്താക്കിയപ്പോള്‍ വിക്രം ബിര്‍ല റണ്ണൗട്ടായി. രണ്ട് സെഷന്‍ ബാക്കി നില്‍ക്കെ ഇരുവര്‍ക്കും വിജയിക്കാന്‍ അവസരമുണ്ട്. സ്പിന്നര്‍മാരിലാണ് കേരളത്തിന്റെ പ്രതീക്ഷ മുഴുവനും. 

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ കേരളം 455 റണ്‍സിന് എല്ലാവരും പുറത്തായി. 193 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താവാതെ നിന്നും. ബേസില്‍ തമ്പി 57 റണ്‍സ് നേടി. അടുത്തടുത്ത പന്തുകളില്‍ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും പുറത്തായതാണ്് വിഷ്ണുവിന് അര്‍ഹിച്ച ഇരട്ട സെഞ്ചുറി നിഷേധിച്ചത്. 282 പന്തില്‍ ഒരു സിക്‌സിന്റേയും 23 ഫോറിന്റേയും സഹായത്തോടെയാണ് വിഷ്ണു വിനോദ് 193 റണ്‍സെടുത്തത്. 107 പന്തില്‍ രണ്ട് സിക്‌സിന്റേയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ബേസില്‍ അര്‍ധ സെഞ്ചുറി നേടിയത്. ഒമ്പതാം വിക്കറ്റില്‍ 131 റണ്‍സാണ് ബേസില്‍ തമ്പി- വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്തത്. നേരത്തെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടിയിരുന്നു. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സച്ചിന്‍ ബേബി 143 റണ്‍സെടുത്തിരുന്നത്. 

ഏഴാം വിക്കറ്റില്‍ സച്ചിന്‍ ബേബിവിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മല്‍സരത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബി- വി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേര്‍ത്ത 72 റണ്‍സ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു. രണ്ട് സെഷന്‍ ബാക്കി നില്‍ക്കെ മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും അവസരമുണ്ട്. മത്സരം സമനിലയെങ്കില്‍ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് രണ്ട് പോയിന്റ് ലഭിക്കും. വിജയിക്കാനായാല്‍ മാത്രമെ കേരളത്തിന് പോയിന്റ് നേടാന്‍ സാധിക്കുകയുള്ളു.