ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ ട്വന്റി-20 ടൂർണമെന്‍റിൽ മാർട്ടിൻ ഗപ്റ്റിലിന് അതിവേഗ സെഞ്ച്വറി. 35 പന്തിലാണ്  വോസ്റ്റർഷെയർ താരമായ ഗപ്റ്റിൽ സെഞ്ചുറിയടിച്ചത്. ട്വന്റി-20 ചരിത്രത്തിലെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്.

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ ട്വന്റി-20 ടൂർണമെന്‍റിൽ മാർട്ടിൻ ഗപ്റ്റിലിന് അതിവേഗ സെഞ്ച്വറി. 35 പന്തിലാണ് വോസ്റ്റർഷെയർ താരമായ ഗപ്റ്റിൽ സെഞ്ചുറിയടിച്ചത്. ട്വന്റി-20 ചരിത്രത്തിലെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്.

രോഹിത് ശര്‍മയും ഡേവിഡ് മില്ലറുമാണ് ഈ നേട്ടത്തില്‍ ഗപ്റ്റിലിന് ഒപ്പമുള്ളത്. ഐപിഎല്ലില്‍ 30 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുള്ള ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി റെക്കോര്‍ഡ്. റിഷഭ് പന്ത്(32 പന്തില്‍), ആന്‍ഡ്ര്യു സൈമണ്ട്സ്(34 പന്തില്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

38 പന്തിൽ 102 റൺസെടുത്താണ് ഗപ്റ്റില്‍ പുറത്തായത്. 12 ഫോറും ഏഴ് സിക്സും അടങ്ങിയതാണ് ന്യുസീലൻഡ് താരമായ ഗപ്റ്റിലിന്റെ സെഞ്ച്വറി. ഗപ്റ്റിലിന്റെ സെഞ്ച്വറിയുടെ മികവിൽ വോസ്റ്റർഷെയർ ഒൻപത് വിക്കറ്റിന് നോർതാംപ്ടൺ ഷെയറിനെ തകർത്തു.

188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വോസ്റ്റർഷെയർ ഏഴ് ഓവര്‍ ശേഷിക്കേയാണ് ലക്ഷ്യത്തിലെത്തിയത്. ഗപ്റ്റിലിനൊപ്പം തകര്‍ത്തടിച്ച ജോ ക്ലാര്‍ക്ക് 33 പന്തില്‍ 61 റണ്‍സെടുത്ത് വോസ്റ്റർഷെയർ ജയം അനായാസമാക്കി.