അര്‍ജന്റീന ഫുട്ബോള്‍ ടീമിനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും രംഗത്ത്. ടീം അംഗങ്ങളില്‍ നിന്നോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നോ ലിയോണല്‍ മെസിക്ക് ഒരിക്കലും പിന്തുണ ലഭിച്ചിട്ടില്ലെന്നും ടീമിന്റെ മുഴുവന്‍ ഭാരവും മെസിയുടെ ചുമലുകളിലായിരുന്നുവെന്നും മറഡോണ പറഞ്ഞു.

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും രംഗത്ത്. ടീം അംഗങ്ങളില്‍ നിന്നോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നോ ലിയോണല്‍ മെസിക്ക് ഒരിക്കലും പിന്തുണ ലഭിച്ചിട്ടില്ലെന്നും ടീമിന്റെ മുഴുവന്‍ ഭാരവും മെസിയുടെ ചുമലുകളിലായിരുന്നുവെന്നും മറഡോണ പറഞ്ഞു.

അവര്‍ ശരിക്കും അയാളെ ഒറ്റുകൊടുക്കുകയായിരുന്നു. അതുകൊണ്ടാണ് അയാളൊരിക്കലും ഇനി ദേശീയ ടീമിലേക്ക് തിരിച്ചുവരരുതെന്ന് താന്‍ പറയുന്നതെന്നും മറഡോണ പറഞ്ഞു. നമ്മള്‍ അയാള്‍ക്കുവേണ്ടി കണ്ണീരൊഴുക്കും, കാരണം അയാളെപ്പോലെ മറ്റൊരു കളിക്കാരനില്ല. സീനിയര്‍ താരമായ മഷെറാനോ പോലും റഷ്യന്‍ ലോകകപ്പില്‍ മെസിയെ വേണ്ടവിധം പിന്തുണച്ചിട്ടില്ല. മഷെറാനൊയുടെ കാര്യത്തില്‍ എനിക്ക് തെറ്റുപറ്റി. ഞാന്‍ കരുതി അയാള്‍ നല്ലൊരു ലീഡറണെന്ന്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു, ഞാന്‍ കരുതിയിരുന്നതുപോലെയുള്ള ആളല്ല അയാള്‍.

പക്ഷെ മെസി എന്റേതു മാത്രമാണ്. എല്ലാ കുറ്റങ്ങളും മെസിയില്‍ ചാര്‍ത്താന്‍ എളുപ്പമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അവരാ കുട്ടിയെ കൊല്ലുകയാണ്. മെസിയെ മാത്രമല്ലെ, എന്നെയും. കാരണം അയാളെ ആരെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുവെങ്കില്‍ അയാളെ പിന്തുണച്ച് രംഗത്തുവരണം. അല്ലാതെ നിശബ്ദരായിരിക്കുകയല്ല വേണ്ടതെന്നും മറഡോണ പറഞ്ഞു. അര്‍ജന്റീന പരിശീലകനായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ മറഡോണ തള്ളിക്കളഞ്ഞു. ദേശീയ പരിശീലകനാവാനില്ലെന്നും മറഡോണ പറഞ്ഞു.