അര്‍ജന്റീനയ്ക്കായി വീണ്ടും ഗോളടിച്ച് തിരിച്ചുവരവ് ആഘോഷമാക്കി മെസി
ബ്യൂണസ്അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി ലയണല്‍ മെസ്സി. ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ മെസ്സിയുടെ ഗോളിന്റെ മികവില്‍ അര്‍ജന്‍റീന ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ദക്ഷിണ അമേരിക്കയന്‍ യോഗ്യതാ ഗ്രൂപ്പില്‍ 14 പോയന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 13 പോയന്റുള്ള ഉറുഗ്വേ രണ്ടാം സ്ഥാനത്താണ്.
ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ചുകൊണ്ടാണ് മെസി ഇത്തവണയും അര്‍ജന്റീനാ കുപ്പായത്തില്‍ ഇറങ്ങിയത്. 43ാം മിനിട്ടിലായിരുന്നു കാത്തിരിപ്പിന് വിരമാമിട്ട് അര്‍ജന്റീനയ്ക്കായി മെസിയുടെ ഗോള്‍ പിറന്നത്. ആദ്യപകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പൗളോ ഡൈബാല പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും അര്‍ജന്റീനയെ മറികടക്കാന്‍ ഉറുഗ്വേയ്ക്കായില്ല. കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെ ബ്രസീല്‍ തോല്‍പിച്ചു.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഒളിംപിക് ജേതാക്കള്‍ ഇക്വഡോറിനെ തോല്‍പിച്ചത്. ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഗബ്രിയേൽ ജീസസിന്‍റെ ഇരട്ട ഗോളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്. സൂപ്പർതാരം നെയ്മറുടെ വകയായിരുന്നു മൂന്നാം ഗോൾ. ജയത്തോടെ തെക്കെ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ ബ്രസീല്‍ നാലാം സ്ഥാനത്തെത്തി.