ദില്ലിയിൽ പ്രതിഷേധിക്കുന്ന റെസ്ലിംഗ് താരങ്ങളെ നേരിൽ കണ്ട് സംസാരിക്കും. ചണ്ഡീഗഡിലുള്ള മന്ത്രി ദില്ലിയിലെത്തിയാൽ ഉടനെ കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
ദില്ലി : ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ സമവായ നീക്കം. ഗുസ്തി ഫേഡറേഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ നേരിൽ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ദില്ലിയിൽ പ്രതിഷേധിക്കുന്ന റെസ്ലിംഗ് താരങ്ങളെ നേരിൽ കണ്ട് സംസാരിക്കും. ചണ്ഡീഗഡിലുള്ള മന്ത്രി ദില്ലിയിലെത്തിയാൽ ഉടനെ കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി സംസാരിക്കാൻ തയ്യാറാകണമെന്ന് പിടി ഉഷയും ആവശ്യപ്പെട്ടു. ഒളിമ്പിക് അസോസിയേഷൻ അംഗങ്ങളുമായി വിഷയം ചർച്ച ചെയ്തിരുന്നു. നീതി നടപ്പിലാക്കാൻ വിശദമായ അന്വേഷണം നടത്തും. ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായതായും പിടി ഉഷ അറിയിച്ചു.
അതേ സമയം, കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. ബിജെപി എംപി ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനം രാജി വെക്കണം. അതിനൊപ്പം കേസെടുത്ത് അറസ്റ്റു ചെയ്യുകയും, ഫെഡറേഷൻ പിരിച്ചുവിടുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം. കേരളത്തിൽ നിന്നടക്കം സമരത്തിന് പിന്തുണ ലഭിച്ചതായും താരങ്ങൾ അറിയിച്ചു.
അതേസമയം, അടുത്ത ഞായറാഴ്ച്ച നടക്കുന്ന ഫെഡറേഷൻറെ യോഗത്തിൽ ബ്രിജ് ഭൂഷൺ രാജി അറിയിക്കുമെന്നാണ് സൂചന. താരങ്ങൾക്ക് ഐക്യദാർഡ്യം അറിയിച്ച് ബിനോയ് വിശ്വം എംപി, സിപിഎം നേതാവ് ബൃന്ദ കാരാട്ട്, തുടങ്ങി നിരവധി നേതാക്കൾ എത്തി. എന്നാൽ സമരം രാഷ്ട്രീയവത്കരിക്കാൻ താത്പര്യമില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. വേദിയിൽ ഒപ്പമിരിക്കാൻ വന്ന ബൃന്ദ കാരാട്ടിനോട് താഴെ ഇരിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
