ലണ്ടന്‍: ഇതിഹാസ അത്‍ലറ്റ് ബ്രിട്ടന്റെ മോ ഫറ ട്രാക്കിനോട് വിട പറയുന്നു. അടുത്തമാസത്തെ ബ‍ര്‍മിംഗ്ഹാം ഗ്രാന്‍പ്രിയോടെ വിരമിക്കുമെന്ന് നാല് തവണ ഒളിംപിക് ചാമ്പ്യനായ മോ ഫറ പറഞ്ഞു. ഓഗസ്റ്റ് ഇരുപതിനാണ് ബ‍ര്‍മിംഗ്ഹാം ഗ്രാന്‍പ്രി.

ഇതിന് മുന്‍പ് ലോക അത്‌ലറ്റിക്സ് ചാമ്പ്യഷിപ്പിലും 34-കാരനായ ഫറ മത്സരിക്കും. ദീര്‍ഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് മോ ഫറ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ 5,000, 10,000 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയ ഫറ റിയോ ഒളിംപിക്‌സിലും നേട്ടം ആവര്‍ത്തിച്ചു.ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മോ ഫറ.

റിയോയില്‍ 10000 മീറ്ററില്‍ ട്രാക്കില്‍ അടിതെറ്റി വീണ ശേഷം എഴുന്നേറ്റോടിയാണ് ഫറ സ്വര്‍ണം നേടിയത്. അമേരിക്കന്‍ താരം ഗാലെന്‍ റപ്പുമായി കൂട്ടിയിടിച്ചാണ് 34കാരന്‍ ട്രാക്കില്‍ വീണത്. അഞ്ച് തവണ ലോകചാമ്പ്യഷിപ്പിലും ഫറ ജേതാവായിട്ടുണ്ട്. ബ്രിട്ടനില്‍ കുടിയേറിയ സൊമാലിയക്കാരന്‍ മോ ഫറ പരിശീലനം നടത്തുന്നത് അമേരിക്കയിലാണ്.