ഒത്തുകളി ആരോപണം;മുഹമ്മദ് ഷമിക്ക് ആശ്വാസം ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്, കരാര്‍ പുനഃസ്ഥാപിച്ചു

ഒത്തുകളി ആരോപണം നേരിട്ട ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് ആശ്വാസം. ഷമിയുമായുള്ള വാർഷിക കരാർ ബിസിസിഐ പുനസ്ഥാപിച്ചു. വാർഷിക ബി ഗ്രേഡ് കരാറാണ് ഷമിക്ക് നൽകിയത്. അഴിമതി വിരുദ്ധവിഭാഗത്തിന്‍റെ ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് ബിസിസിഐ ഷമിയുടെ കരാർ പുനസ്ഥാപിച്ചത്. ഷമി ഒത്തുകളിച്ചുവെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നാണ് കരാർ തടഞ്ഞുവച്ചത്.

ഒത്തുകളിക്കാനായി ഷമി പാകിസ്ഥാനി യുവതിയില്‍ നിന്ന് പണം പറ്റിയെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ആരോപണം. ഇംഗ്ലണ്ടിലെ വ്യവസായിക്ക് വേണ്ടിയാണ് പാകിസ്ഥാനി യുവതി ഇടനിലക്കാരി ആയതെന്നും ഭാര്യ ആരോപിക്കുന്നു. ഇതോടൊപ്പം ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ ഭാര്യ കേസ് നല്‍കിയിട്ടുണ്ട്.

ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഷമിയുടെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. എന്നാല്‍ താന്‍ ഒത്തുകളിച്ചുവെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റാമെന്ന് ഷമി നേരത്തെ വ്യക്തമാക്കിയിരുന്നു. ഷമിക്കെതിരായ ആരോപണങ്ങളില്‍ കൊല്‍ക്കത്ത പൊലിസിന്‍റെ അന്വേഷണം നടന്നുവരികയാണ്. ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.