കോടതിയില്‍ കാണാമെന്ന് ഭാര്യയോട് മുഹമ്മദ് ഷമി

കൊല്‍ക്കത്ത: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ കാണാന്‍ ആഗ്രഹിക്കുന്നതിനായി ഭാര്യ ഹസിന്‍ ജഹാന്‍ തിങ്കളാഴ്ച്ച അഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയ ഹസിന്‍ ജഹാനെ കാണാന്‍ ഷമി കൂട്ടാക്കിയില്ല. കാണാന്‍ ആഗ്രഹമില്ലെന്നും കോടതിയില്‍ കാണാമെന്നും ഷമി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഹസിന്‍ വെളിപ്പെടുത്തി.

എന്നാല്‍ ഷമി മകളെ കാണുകയും സമയം ചെലവിടുകയും ചെയ്തതായി ഹസിന്‍ ജഹാന്‍ പറയുന്നു. മാര്‍ച്ച് 24ന് ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷമി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഷമി ഇപ്പോള്‍ ചികിത്സയിലാണ്. ഷമിക്ക് പരിക്കേറ്റതില്‍ വിഷമമുണ്ടെന്നും മകള്‍ക്കൊപ്പം കാണാന്‍ ആഗ്രഹിക്കുന്നതായും ഹസിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഷമിക്കെതിരെ കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിവയാണ് ഹസിന്‍ ആരോപിച്ചിരുന്നത്. ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഷമിക്കെതിരെ കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ചുമത്തിയിരുന്നു. പിന്നാലെ റദ്ദാക്കിയ വാര്‍ഷിക കരാര്‍ ബിസിസിഐ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു.