ഇന്ത്യന്‍ താരം മുഹമ്മദ് ഷാമി പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഭാര്യ ഹാസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. ഇത്തവണ തെളിവുകളുമായാണ് ഹാസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് തെളിവായി ഷാമിയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമെല്ലാം ഹാസിന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

ദില്ലി: ഇന്ത്യന്‍ താരം മുഹമ്മദ് ഷാമി പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഭാര്യ ഹാസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. ഇത്തവണ തെളിവുകളുമായാണ് ഹാസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് തെളിവായി ഷാമിയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമെല്ലാം ഹാസിന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

സാധാരണക്കാരനാണ് ചെയ്തതെങ്കില്‍ പോലീസ് കേസാകുമായിരുന്ന കുറ്റമാണിത്.എന്നാല്‍ താരമായതുകൊണ്ട് എന്തു കുറ്റകൃത്യവും ചെയ്യാം. അതാണ് ഇന്ത്യയിലെ അവസ്ഥ. അധികാരവും പണവുമുണ്ടെങ്കില്‍ ഏത് കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ഹാസിന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. തട്ടിപ്പുകാരനായിട്ടും താരമായിപ്പോയതുകൊണ്ട് ഷാമിയെ ബിസിസിഐയും ഒരു ടെലിവിഷന്‍ ചാനലും പിന്തുണയ്ക്കുകയാണെന്നും ഹാസിന്‍ പറയുന്നു.

ഹാസിന്‍ പുറത്തുവിട്ട സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നില്‍ ഷാമിയുടെ ജന്‍മദിനമായി കാണിച്ചിരിക്കുന്നത് ജനുവരി 1, 1984 ആണ്. അതായത് ഷാമിക്കിപ്പോള്‍ 34 വയസായി. എന്നാല്‍ മറ്റൊരു മാര്‍ക്ക് ഷീറ്റില്‍ ഷാമിയുടെ ജന്‍മദിനം 09-03-1990 ആണ്. അതായത് ഷാമിക്കിപ്പോള്‍ 27 വയസേ ആയിട്ടുള്ളു. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ ജന്‍മദിനം മെയ് 8, 1982 ആണ്. അതായത് ഷാമിക്കിപ്പോല്‍ 36 വയസായി.

അതേസമയം, 2001 ജനുവരിയില്‍ നല്‍കിയ വോട്ടേഴ്സ് ഐഡി കാര്‍ഡ് പ്രകാരം അന്ന് ഷാമിക്ക് 21 വയസായി. അതായത് ഷാമി ജനിച്ചത് 1980ല്‍ ആണ്. ക്രിക്കറ്റ് ലോകത്തെ കണക്കുകള്‍ അനുസരിച്ച് ഷാമിയു‍ടെ ജന്‍മദിനമാകട്ടെ സെപ്റ്റംബര്‍ 3 1990 ആണ്. എന്തായാലും ഹാസിന്റെ പുതിയ ആരോപണത്തോട് ഷാമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയാണ് ഷാമിയിപ്പോള്‍. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷാമി മികച്ച ബൗളിംഗ് പുറത്തെടുത്തിരുന്നു. മുമ്പ് നിരവധിതവണ ഷാമിയുടെ പരസ്ത്രീ ബന്ധമടക്കമുള്ള ആരോപണങ്ങളുമായി ഹാസിന്‍ രംഗത്തെത്തിയിരുന്നു.