യുവന്റസ് താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയ്ക്ക് എതിരെ കൂടുതല്‍ ലൈംഗിക ആരോപണ കേസുകള്‍. അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മൂന്ന് യുവതികള്‍കൂടി സമാന പരാതിയുമായി രംഗത്തെത്തി.

ന്യൂയോര്‍ക്ക്: യുവന്റസ് താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയ്ക്ക് എതിരെ കൂടുതല്‍ ലൈംഗിക ആരോപണ കേസുകള്‍. അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മൂന്ന് യുവതികള്‍കൂടി സമാന പരാതിയുമായി രംഗത്തെത്തി. മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്ലി സ്റ്റൊവാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ യുവതികളുടെ പേരു വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

നിശാപാര്‍ട്ടിയ്ക്ക് ശേഷം താരം തന്നെ ബലാത്സംഗം ചെയ്തെന്നാണ് ഒരു യുവതി പറഞ്ഞെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് മാറിയതിന് ശേഷമാണ് ആരോപണങ്ങളെല്ലാം ഉയര്‍ന്നത്.

2009ല്‍ ലാസ് വേഗാസിലെ ഒരു ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മയോര്‍ഗ പരാതിപ്പെട്ടത്. രണ്ടു വര്‍ഷം മുന്‍പ് ഈ കേസ് വിവാദമായി കെട്ടടങ്ങിയതിനു ശേഷമാണ് വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്. അന്നു മയോര്‍ഗക്ക് രണ്ടര ലക്ഷം യൂറോ പ്രതിഫലമായി നല്‍കി കേസ് ഒത്തു തീര്‍പ്പിലാക്കിയെങ്കിലും അതു തന്നെ ഭീഷണിപ്പെടുത്തിയാണ് ചെയ്തതെന്നാണ് യുവതി ഇപ്പോള്‍ പറയുന്നത്. റൊണാള്‍ഡോക്കെതിരെ പീഡന അരോപണം നടത്തിയ രണ്ടാമത്തെ യുവതി നല്‍കിയ തെളിവുകള്‍ പോലീസിനു കൈമാറുമെന്ന് വക്കീല്‍ അറിയിച്ചു.