സാന്‍മാരിനോയില്‍ നടന്ന മോട്ടോ-2 ബൈക്ക് റേസിംഗിനിടെ എതിരാളിയുടെ ബൈക്കിന്റെ ബ്രേക്ക് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ റൊമാനോ ഫെനാറ്റിയെന്ന റൈഡര്‍ക്ക് രണ്ട് റേസുകളില്‍ നിന്ന് വിലക്ക്. റേസിംഗിനിടെ 220 കിലോ മീറ്റര്‍ വേഗത്തില്‍ പോവുമ്പോഴാണ്

സാന്‍ മാരിനോ: സാന്‍മാരിനോയില്‍ നടന്ന മോട്ടോ-2 ബൈക്ക് റേസിംഗിനിടെ എതിരാളിയുടെ ബൈക്കിന്റെ ബ്രേക്ക് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ റൊമാനോ ഫെനാറ്റിയെന്ന റൈഡര്‍ക്ക് രണ്ട് റേസുകളില്‍ നിന്ന് വിലക്ക്. റേസിംഗിനിടെ 220 കിലോ മീറ്റര്‍ വേഗത്തില്‍ പോവുമ്പോഴാണ് ഫെനാറ്റി എതിരാളിയായ സെറ്റെഫാനോ മാന്‍സിയുടെ ബൈക്കിന്റെ ഫ്രണ്ട് ബ്രേക്ക് കൈകൊണ്ട് പിടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായ ഉടന്‍ ഫനെറ്റിയെ 23 ലാപ്പുകള്‍ക്കുശേഷം റേസില്‍ നിന്ന് പുറത്താക്കി.

Scroll to load tweet…

ഫെനാറ്റിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ബൈക്കൊന്ന് പാളിയെങ്കിലും മനസാന്നിധ്യം വിടാതെ നിയന്ത്രണം വീണ്ടെടുത്ത മാന്‍സി വിജയകരമായി റേസ് പൂര്‍ത്തിയാക്കി. വിലക്ക് ലഭിച്ചതോടെ ഫെനാറ്റിക്ക് സ്പെയിനിലും തായ്‌ലന്‍ഡിലും നടക്കുന്ന റേസുകള്‍ നഷ്ടമാവും.

ഈ സംഭവത്തിന് തൊട്ടുമുമ്പ് ഫെനാറ്റിയുടെയും മാന്‍സിയുടെയും ബൈക്കുകള്‍ തമ്മില്‍ ട്രാക്കില്‍വെച്ച് ഉരസിയിരുന്നു. അതേസമയം, തന്റെ നടപടിയില്‍ ഫെനാറ്റി പിന്നീട് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമാവട്ടെയെന്ന് ഫെനാറ്റി പ്രസ്താവനയില്‍ പറഞ്ഞു.