ഹരാരെ: സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പുതിയൊരു ലോക റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കി.ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണ് ധോണി സ്വന്തമാക്കിയത്.

ജസ്‌പ്രീത് ബൂമ്രയുടെ പന്തില്‍ ഹാമില്‍ട്ടണ്‍ മസകാഡ്‌സെയെ ക്യാച്ചെടുത്ത പുറത്താക്കിയാണ് ധോണി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ട്വന്റി-20യില്‍ ധോണിയുടെ 61ാമത്തെ പുറത്താക്കലായിരുന്നു ഇത്. 69 ട്വന്റി20 മത്സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടം കൈവരിച്ചത്. 63 മത്സരങ്ങളില്‍ നിന്ന് 60 വിക്കറ്റുകളില്‍ പങ്കാളിയായ പാകിസ്താന്‍ കീപ്പര്‍ കമ്രാന്‍ അക്മലിന്റെ റെക്കോര്‍ഡാണ് ധോണി മറികടന്നത്

58 മത്സരങ്ങളില്‍ നിന്ന് 51 പേരെ പുറത്താക്കിയ വെസ്റ്റിന്‍ഡീസിന്റെ ദിനേഷ് രാംദിന്‍, ബംഗ്ലാദേശിന്റെ മുഷ്ഫിഖു റഹീം(53 മത്സരങ്ങളില്‍ 45) എന്നിവരാണ് ധോനിക്ക് പിറകിലുള്ളവര്‍.