തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി മിന്നുന്ന ഫോമിലുള്ള ധോണി കിവികളുടെ നാട്ടില്‍ ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്, അതും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള ഒരു വലിയ നേട്ടം

ക്രെെസ്റ്റ്ചര്‍ച്ച്: തിരിച്ച് വരവ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. രജനികാന്ത് സിനിമകളിലേത് പോലെ എപ്പടി പോയോ അപ്പടി താന്‍ തിരുമ്പി വന്തിട്ടേന്‍ എന്ന് പറയുന്ന സ്റ്റെെലിലാണ് ധോണി വിമര്‍ശകരുടെ എല്ലാം വായ അടപ്പിച്ചത്. തൊട്ടതെല്ലാം പിഴച്ച 2018ന് ശേഷം ഈ വര്‍ഷത്തെ ആദ്യ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദി സീരീസ്, അതും ഓസ്ട്രേലിയയില്‍.

Add Asianetnews as a Preferred SourcegooglePreferred

ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാകുമോയെന്ന് ചോദിച്ചവരെ കൊണ്ട് ധോണി ഇല്ലാത്ത ലോകകപ്പ് ടീമോ എന്ന് ചോദിപ്പിച്ചിരിക്കുയാണ് ഇന്ത്യക്ക് വിശ്വകിരീടം സമ്മാനിച്ച നായകന്‍. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഇനി കളിക്കുക ന്യൂസിലാന്‍റുമായാണ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.

തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി മിന്നുന്ന ഫോമിലുള്ള ധോണി കിവികളുടെ നാട്ടില്‍ ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്, അതും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള ഒരു വലിയ നേട്ടം. 2009ല്‍ ന്യൂസിലാന്‍റില്‍ ആദ്യ പര്യടനം നടത്തിയ ധോണിക്ക് കിവികളുടെ നാട്ടില്‍ മികച്ച ഓര്‍മകളാണ് ഉള്ളത്.

12 ഏകദിന മത്സരങ്ങള്‍ ന്യൂസിലാന്‍റില്‍ കളിച്ചിട്ടുള്ള ധോണി 90.16 ശരാശരിയില്‍ 541 റണ്‍സാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. ആറ് അര്‍ധ സെഞ്ച്വറികള്‍ ന്യൂസിലാന്‍റില്‍ ധോണി നേടിയിട്ടുണ്ട്. ന്യൂസിലാന്‍റില്‍ നടന്നിട്ടുള്ള ഇന്ത്യ- കിവീസ് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ധോണി.

18 മത്സരങ്ങളില്‍ നിന്ന് 652 റണ്‍സ് സ്വന്തമാക്കിയ സച്ചിനാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് 598 റണ്‍സുമായി വീരേന്ദര്‍ സെവാഗ് രണ്ടാമതുണ്ട്. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി ന്യൂസിലാന്‍റില്‍ എത്തിയ ധോണിക്ക് നിലവിലത്തെ ഫോമില്‍ സച്ചിനെയും സെവാഗിനെയും പിന്നിലാക്കി ഈ റെക്കോര്‍ഡ് പേരിലെഴുതാന്‍ സാാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ന്യൂസിലാന്‍റില്‍ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടം പേരിലുള്ള ധോണിക്ക് കിവികളുടെ നാട്ടിലെ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനെന്ന പട്ടവും സ്വന്തമാക്കാമെന്ന് ചുരുക്കം.