ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ വിജയശില്‍പികളിലൊരാളായത് എംഎസ് ധോണിയായിരുന്നു. രഹാനെയും കോലിയും മനീഷ് പാണ്ഡെയും രോഹിത് ശര്‍മയും മടങ്ങിയശേഷം ക്രീസിലെത്തിയ ധോണി ആദ്യം കേദാര്‍ ജാദവിനൊപ്പവും പിന്നീട് ഹര്‍ദീക് പാണ്ഡ്യക്കൊപ്പവും മികച്ച കൂട്ടുകെട്ടുകളുയര്‍ത്തി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഗ്രൗണ്ടില്‍ എപ്പോഴും കൂളായിരിക്കുന്ന ധോണി പക്ഷെ ഇന്നലെ അല്‍പം ചൂടിലായിരുന്നു എന്നുവേണം പറയാന്‍. അതിന് കാരണമായതാകട്ടെ ഒരു റണ്ണൗട്ട് അവസരവും.

ജാദവിനൊപ്പം ബാറ്റ് ചെയ്യവെ തലനാരിഴയ്ക്കായിരുന്നു ധോണി റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. മത്സരത്തിന്റെ 22-ാം ഓവറിലായിരുന്നു ഇത്. ഏഴ് റണ്‍സുമായി ക്രീസില്‍ നില്‍ക്കുയായിരുന്ന ധോണി കവറിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനായി ഓടി. എന്നാല്‍ ധോണിയുടെ വിളിയോട് ജാദവ് ഉടന്‍ പ്രതികരിച്ചില്ല. ഈ സമയം പിച്ചിന് നടുവിലെത്തിയിരുന്നു ധോണി. ഓസീസ് ഫീല്‍ഡര്‍ ഹിള്‍ട്ടണ്‍ കാര്‍ട്ട്റൈറ്റ് പന്തെടുത്ത് വിക്കറ്റിലേക്ക് എറിഞ്ഞപ്പോഴേക്കും ധോണി പ്രതീക്ഷ കൈവിട്ടിരുന്നു.

എന്നാല്‍ ഭാഗ്യത്തിന് ത്രോ വിക്കറ്റില്‍ കൊണ്ടില്ല. ഓവര്‍ ത്രോ ആകുകയും ചെയ്തു. ഇതോടെ വീണ്ടും ഓടി ധോണിയും ജാദവും ഒരു റണ്‍ പൂര്‍ത്തിയാക്കി. ഇതിനുശേഷമായിരുന്നു ധോണി ജാദവിന്റെ പ്രതികരണത്തില്‍ അതൃപ്തിയുമായി നോക്കി പേടിപ്പിച്ചത്. ഒപ്പം അതൃപ്തി വ്യക്തമാക്കി തലകുലുക്കുകയും ചെയ്തു. ധോണിയുടെ പെട്ടെന്നുള്ള പെരുമാറ്റം ജാദവിനെ ഉലച്ചു.

സ്റ്റോയിനസിന്റെ അടുത്ത പന്തില്‍ അനാവശ്യ പുള്‍ ഷോട്ടിന് ശ്രമിച്ച് ജാദവ് പുറത്താവുകയും ചെയ്തു. എന്തായാലും മത്സരത്തില്‍ ധോണിയുടെ വിക്കറ്റ് എത്രമാത്രം നിര്‍ണായകമായിരുന്നുവെന്ന് തെളിയിക്കുന്നതായി പിന്നീട് അദ്ദേഹം പുറത്തെടുത്ത പ്രകടനം. 79 റണ്‍സുമായി ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അമരക്കരാനായി ധോണി പാണ്ഡ്യയുമൊത്ത് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.