29 റണ്‍സ് വീതമെടുത്ത കെയ്ന്‍ വില്യംസണും യൂസഫ് പഠാനുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ 119 റണ്‍സ് മാത്രം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സിനെ മുംബൈ പേസര്‍മാരും സ്പിന്നര്‍മാരും എറിഞ്ഞൊതുക്കി. 29 റണ്‍സ് വീതമെടുത്ത കെയ്ന്‍ വില്യംസണും യൂസഫ് പഠാനുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍. മലയാളിതാരം ബേസില്‍ തമ്പി മൂന്ന് റണ്‍സെടുത്ത് മടങ്ങി. 

ശിഖര്‍ ധവാന്‍ (5), മനീഷ് പാണ്ഡെ (16), വൃദ്ധിമാന്‍ സാഹ (0), മൊഹമ്മദ് നബി (14) എന്നിവര്‍ അടങ്ങുന്ന ബാറ്റിങ്‌നിര നിരാശപ്പെടുത്തി. യൂസഫ് പഠാന്‍ () പുറത്താവാതെ നിന്നു. മുംബൈയ്ക്കായി മിച്ചല്‍ മക്‌ക്ലെനെഘന്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് മര്‍കണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴത്തി.

നേരത്തെ, ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. മാറ്റമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഇലവനില്‍ മലയാളി താരം ബേസില്‍ തമ്പി സ്ഥാനം പിടിച്ചു. സീസണില്‍ ബേസിന്റെ ആദ്യ ഐപിഎല്‍ മത്സരമാണിത്. അഫ്ഗാന്‍ താരം മുഹമ്മദ് നബിയും ടീമില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ മടങ്ങിയെത്തി. 

രണ്ട് ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യമത്സരത്തില്‍ സണ്‍റൈസേഴ്‌സിനായിരുന്നു വിജയം. മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇക്കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും മുംബൈക്ക് തോല്‍വി ആയിരുന്നു ഫലം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറാം.