മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കാതിരുന്ന മുരളി വിജയും ഇശാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തി. എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി മുംബൈയിലാണ് ടീമിനെ പ്രഖ്യാപിച്ചത്. മാസങ്ങളായി വിശ്രമം അനുവദിച്ചിരുന്നു ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

കുല്‍ദീപ് യാദവ് മൂന്നാം സ്‌പിന്നറായി ഇടംനേടിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ടീമില്‍ നിന്ന് പുറത്തായി. മുരളി വിജയ്, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോലി നായകനായി 16 അംഗ ടീമില്‍ അജിങ്ക്യ രഹാനെയാണ് ഉപനായകന്‍.

ഹര്‍ദിക് പാണ്ഡ്യ, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമില്‍ നിലനിര്‍ത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.