ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഡര്‍ബന്‍: ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥന്‍ ലിയോണ്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഡിവില്ലിയേഴ്സിനോട് മാപ്പു പറഞ്ഞു. ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ ഡിവില്ലിയേഴ്സിന്റെ മുഖത്തേക്ക് പന്ത് വലിച്ചെറിഞ്ഞ സംഭവത്തിലാണ് ലിയോണ്‍ മാപ്പു പറഞ്ഞത്. സംഭവത്തില്‍ ലിയോണിന് മേല്‍ മാച്ച് റഫറി ജെഫ് ക്രോ ലെവല്‍ ഒന്ന് കുറ്റം ചുമത്തിയിരുന്നു. കുറ്റം സമ്മതിച്ചശേഷമാണ് ലിയോണ്‍ ഡിവില്ലിയേഴ്സിനോട് മാപ്പു പറഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡേവിഡ് വാര്‍ണറുടെ ത്രോയില്‍ ഡിവില്ലിയേഴ്സിനെ റണ്ണൗട്ടാക്കിയ ലിയോണ്‍ ക്രീസില്‍ വീണു കിടന്ന ഡിവില്ലിയേഴ്സിന്റെ മുഖത്തേക്ക് പന്തിടുകയായിരുന്നു. ത്രോ നല്‍കിയ വാര്‍ണറാകട്ടെ അമിതാവേശത്തോടെ പ്രതികരിച്ചതും വിവാദമായിരുന്നു. റണ്ണൗട്ടായ ഡിവില്ലിയേഴ്സിനെ നോക്കി വാര്‍ണര്‍ നടത്തിയ ആഘോഷപ്രകടനത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കും വാര്‍ണറും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുംവഴി ഏറ്റുമുട്ടുകയും ചെയ്തു.

മത്സരത്തില്‍ ഓസ്ട്രേലിയ 118 റണ്‍സിന് ജയിച്ചെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളുടെ അതിരുവിട്ട ആഘോഷപ്രകടനങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ലോകക്ക് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.