ശ്രീലങ്കയ്‌ക്കെകതിരായ ഏകദിന പരമ്പരയും ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 115 റണ്‍സിനാണ് സന്ദര്‍ശകരായ ലങ്ക പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് റോസ് ടെയ്‌ലര്‍ (137),ഹെന്റി നിക്കോള്‍സ് (124) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 364 റണ്‍സ് നേടി.

നെല്‍സണ്‍: ശ്രീലങ്കയ്‌ക്കെകതിരായ ഏകദിന പരമ്പരയും ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 115 റണ്‍സിനാണ് സന്ദര്‍ശകരായ ലങ്ക പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് റോസ് ടെയ്‌ലര്‍ (137),ഹെന്റി നിക്കോള്‍സ് (124) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 364 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ പോരാട്ടം 249 അവസാനിച്ചു. തിസാര പെരേര (80)യ്ക്ക് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് വീഴ്ത്തി. 

Add Asianetnews as a Preferred SourcegooglePreferred

107ന് ഒന്ന് എന്ന നിലയില്‍ ശക്തമായ നിലയിലായിരുന്നു ലങ്ക. എന്നാല്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി ലങ്കയ്ക്ക നഷ്ടമാവുകയായിരുന്നു. നിരോഷന്‍ ഡിക്വെല്ല (46), ധനഞ്ജയ ഡി സില്‍വ (36), കുശാല്‍ മെന്‍ഡിസ് (0), ദസുന്‍ ഷനക (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. പെരേരയക്ക് പുറമെ ധനുഷ്‌ക ഗുണതിലക (31), ദുശ്മന്ത ചമീര (1), ലസിത് മലിങ്ക (0), നുവാന്‍ പ്രദീപ് (0) എ്ന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. 

നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിന്‍ഡിന് സ്‌കോര്‍ ബോര്‍ഡില്‍ 31 ആയപ്പോള്‍ തന്നെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2), കോളിന്‍ മണ്‍റോ (21) എന്നിവരെ ലസിത് മലിങ്ക മടക്കിയയച്ചു. പിന്നീട് ഒത്തുച്ചേര്‍ന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (55) ടെയ്ലറും കിവീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വില്യംസണെ പുറത്താക്കി ലക്ഷന്‍ സന്ദാകന്‍ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടായിരുന്നു നിക്കോള്‍സിന്റെയും ടെയ്ലറുടെയും തകര്‍പ്പന്‍ കൂട്ടുക്കെട്ട്. ഇരുവരും 154 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടെയ്ലറെ മലിങ്ക മടക്കിയപ്പോള്‍ നിക്കോള്‍സ് പുറത്താവാതെ നിന്നു. മലിങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.