ഡ്രസിങ് റൂമില്‍ കാറ്ററിങ് ജോലിയില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്ന ജീവനക്കാരാണ് ഷാക്കിബിന്റെ പേര് പറഞ്ഞത്.

കൊളംബൊ: ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഡ്രസിങ് റൂമിന്റെ ഗ്ലാസ് പൊട്ടിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് പങ്കുണ്ടെന്ന് ശ്രീലങ്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡ്രസിങ് റൂമില്‍ കാറ്ററിങ് ജോലിയില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്ന ജീവനക്കാരാണ് ഷാക്കിബിന്റെ പേര് പറഞ്ഞത്.

നേരത്തെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് ആവശ്യപ്പെട്ടിരുന്നു. ഒരുപാട് വിവാദങ്ങള്‍ കത്തിനിന്ന പരമ്പരയായിരുന്നു ശ്രീലങ്കയിലേത്. ബംഗ്ലാദേശ് ടീം തന്നെയായിരുന്നു പ്രതി സ്ഥാനത്ത്. ശ്രീലങ്കന്‍ താരം ഇസുരു ഉഡാനയ്‌ക്കെതിരേ വിജയറണ്‍ കുറിച്ചപ്പോഴാണ് ഡ്രസിങ് റൂമിന്റെ ഗ്ലാസ് തകര്‍ന്നത്.

ഗ്ലാസ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതര്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല, മത്സരത്തിനിടെ ഇരു ടീമുകളുടേയും താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നാലെ നൂറുല്‍ ഹസനും ഷാക്കിബ് അല്‍ ഹസനും മത്സരത്തിന്റെ 25 ശതമാനം പിഴയും ചുമത്തിയിരുന്നു.