സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗം ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം. ബലാല്‍സംഗ കേസില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായി എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. അതേസമയം ഒരു ഇന്ത്യന്‍ പൗരന്‍ സ്‌ത്രീ പീഡനക്കേസില്‍ അറസ്റ്റിലായി വിവരമുണ്ട്. എന്നാല്‍ ഇയാള്‍ കുറ്റം ചെയ്‌തിട്ടില്ലെന്നും, ഡിഎന്‍എ പരിശോധനയ്‌ക്ക് തയ്യാറായിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ അറിയിച്ചു. സിംബാബ്‌വെയിലെ സംഭവവികാസങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഇന്ത്യന്‍ അംബാസിഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ തോറ്റതിനുശേഷമാണ് ഒരു ഇന്ത്യന്‍ താരം ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ വന്നത്.

സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായായാണ് റിപ്പോര്‍ട്ട് വന്നത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹരാരെയിലെ മൈക്കല്‍സ് ഹോട്ടലില്‍ താമസിക്കുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റെന്ന് newzimbabwe.com റിപ്പോര്‍ട്ട് ചെയ്തത്. മദ്യലഹരിയിലായിരുന്ന ടീം അംഗം ലോബിയില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം.