മുംബൈ: ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ അത്‌ലറ്റിക്സിന് തന്നെ നാണക്കേടായി വീണ്ടും ഉത്തകേജക മരുന്ന് വിവാദം. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടിലെ സ്വര്‍ണമെഡല്‍ ജേതാവായ മന്‍പ്രീത് കൗര്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ജൂണ്‍ ആദ്യം പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിനിടെയാണ് മന്‍പ്രീത് നിരോധിത മരുന്നായ ഡൈമീതൈല്‍ബ്യൂട്ടൈലമൈന്‍ ഉപയോഗിച്ചതായി തെളിഞ്ഞിരിക്കുന്നത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനാഫലം അത്‌ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.

നാഡയുടെ തെളിവെടുപ്പ് സമിതിക്ക് മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ ഭുവനേശ്വറില്‍ സ്വന്തമായ സ്വര്‍ണമെഡല്‍ മന്‍പ്രീതിന് നഷ്ടമാകും. അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് മന്‍പ്രീത് കൗര്‍. രാജ്യാന്തര ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയുടെ നിരോധിതമരുന്നുകളുടെ പട്ടികയില്‍ ഡൈമീതൈല്‍ബ്യൂട്ടൈലമൈന്‍ ഇല്ലാത്തതിനാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മന്‍പ്രീതിന് തടസമുണ്ടാകില്ല.

മീറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യന്‍ അത്‌ലറ്റിക്സിനെയാകെ പിടിച്ചുകുലുക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ലോകചാംപ്യന്‍ഷിപ്പ് പോലൊരു രാജ്യാന്തരവേദിയില്‍ രാജ്യത്തിന്റെ അഭിമാനത്തിന് സാഹചര്യമുണ്ടാകാതിരിക്കാന്‍ ഫെഡറേഷന്‍ മുന്‍കരുതലെടുക്കുമോ എന്നാണ് അറിയേണ്ടത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മന്‍പ്രീത് റിയോ ഒളിംപിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.