ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ഇനി മുതല്‍ ഡപ്യൂട്ടി കളക്ടര്‍. പിവി സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിച്ചുകൊണ്ടുള്ള കത്ത് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കൈമാറി. പിവി സിന്ധുവിന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് നിയമന ഉത്തരവ് കൈമാറിയത്.

സര്‍ക്കാരിന്‍റെ നടപടിയില്‍ വളരെയധികം സന്തോഷമുണ്ടെന്നും എന്നാല്‍ ബാഡ്മിന്‍റനാണ് തന്‍റെ പ്രഥമ പരിഗണനയെന്നും പിവി സിന്ധു പറഞ്ഞു. കൂടുതല്‍ മെഡലുകള്‍ നേടി രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും അഭിമാനമുയര്‍ത്താന്‍ പിവി സിന്ധുവിനു കഴിയട്ടെയെന്ന് ചന്ദ്രബാബു നായിഡു ആശംസിച്ചു.

കഴിഞ്ഞ മെയിലാണ് സംസ്ഥാന പബ്ലിക് സര്‍വ്വീസ് ആക്ടില്‍ ഭേദഗതി വരുത്തി പിവി സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിച്ചുകൊണ്ടുള്ള ബില്‍ ആന്ധ്രാ നിയമസഭ പാസാക്കിയത്.

തൂടര്‍ന്ന് 30 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ സിന്ധുവിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ പിവി സിന്ധുവിന് മൂന്നു കോടി രുപയും ജോലിയും ആന്ധ്രാ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.