ട്വന്റി-20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം നേടിയപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ തിരക്കിയകാര്യം ബാറ്റിംഗിനിറങ്ങും മുമ്പെ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് എങ്ങനെയാണ് 10-0 ല്‍ എത്തിയതെന്നാണ്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 135 റണ്‍സ് അടിച്ചെങ്കിലും അതില്‍ നിന്ന് രണ്ട് റണ്‍സ് വെട്ടിക്കുറച്ച് ഇന്ത്യന്‍ ലക്ഷ്യം 134 റണ്‍സാക്കി ചുരുക്കുകയും ചെയ്തിരുന്നു.

ഗയാന: ട്വന്റി-20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം നേടിയപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ തിരക്കിയകാര്യം ബാറ്റിംഗിനിറങ്ങും മുമ്പെ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ എങ്ങനെയാണ് 10 റണ്‍സ് എത്തിയതെന്നായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 135 റണ്‍സ് അടിച്ചെങ്കിലും അതില്‍ നിന്ന് രണ്ട് റണ്‍സ് വെട്ടിക്കുറച്ച് ഇന്ത്യന്‍ ലക്ഷ്യം 134 റണ്‍സാക്കി ചുരുക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന്‍ ബാറ്റിംഗിനിടെ പാക് താരങ്ങള്‍ പിച്ചിലെ 'ഡെയ്ഞ്ചര്‍ ഏരിയ'യിലൂടെ ഓടിയതിന് പാക്കിസ്ഥാനെ രണ്ടുതവണ താക്കീത് ചെയ്യുകയും പെനല്‍റ്റിയായി അഞ്ച് റണ്‍സ് വീതം പിഴ വിധിക്കുകയും ചെയ്തു. ഇതാണ് ബാറ്റിംഗിനിറങ്ങും മുമ്പെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് എത്താന്‍ കാരണമായത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 135 റണ്‍സ് അടിച്ചിട്ടും ഇന്ത്യയുടെ വിജയലക്ഷ്യം 134 റണ്‍സായി ചുരുങ്ങിയതിന് പിന്നിലും ഇതേകാരണം തന്നെയായിരുന്നു. പാക്കിസ്ഥാന്‍ സ്കോര്‍ ചെയ്ത രണ്ട് സിംഗിള്‍ റണ്ണുകള്‍ പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലൂടെ ഓടി എന്ന കാരണത്താല്‍ കുറച്ചു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 134 റണ്‍സായി ചുരുങ്ങി. ബാറ്റിംഗിനിറങ്ങും മുമ്പെ 10 റണ്‍സ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നതിനാല്‍ ഇന്ത്യക്ക് 124 റണ്‍സ് മാത്രമെ അടിച്ചെടുക്കേണ്ടിവന്നുള്ളു.

ബാറ്റിംഗിനിറങ്ങും മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ ഇതുപോലെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്ത്യന്‍ താരം മിഥാലി രാജ് മത്സരശേഷം വ്യക്തമാക്കിയിരുന്നു.