ഓപ്പണിംഗ് വിക്കറ്റില്‍ 21.4 ഓവറില്‍ 117 റണ്‍സെടുത്തശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് വീഴ്ത്താനായത്. ഹര്‍ഷിത് റാണയുടെ പന്തില്‍ നിക്കോള്‍സിനെ വിക്കറ്റിന് പിന്നില്‍ രാഹുല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
വഡോദര: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡിമ് മികച്ച തുടക്കം. ഓപ്പണര്‍മാരായ ഹെന്‍റി നിക്കോള്‍സും ഡെവോണ്‍ കോണ്‍വെയും അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് 25 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സുമായി വില്‍ യംഗും നാലു റണ്‍സോടെ ഡാരില്‍ മിച്ചലും ക്രീസില്‍. 69 പന്തില്‍ 62റണ്‍സെടുത്ത ഹെന്‍റി നിക്കോള്‍സിന്‍റെയും 67 പന്തില്‍ 56 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയുടെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഹര്‍ഷിതിനാണ് രണ്ട് വിക്കറ്റും.
ഓപ്പണിംഗ് വിക്കറ്റില്‍ 21.4 ഓവറില്‍ 117 റണ്‍സെടുത്തശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് വീഴ്ത്താനായത്. ഹര്‍ഷിത് റാണയുടെ പന്തില്‍ നിക്കോള്‍സിനെ വിക്കറ്റിന് പിന്നില്‍ രാഹുല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ കോണ്‍വെയെ ഹര്‍ഷിത് ബൗള്‍ഡാക്കി. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിനായി കോണ്‍വെയും നിക്കോള്‍സും കരുതലോടെയാണ് തുടങ്ങിയത്. പവര്‍ പ്ലേയില്‍ കരുതലോടെ കളിച്ച ഇരുവരും 40 റണ്‍സെടുത്തു. പവര്‍ പ്ലേക്ക് ശേഷം ഇരുവരും നിലയുറപ്പിച്ചതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു. 60 പന്തില്‍ നിക്കോള്‍സ് അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 60 പന്തില്‍ കോണ്‍വെയും അര്‍ധസെഞ്ചുറിയിലെത്തി.
നേരത്തെ നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണറായ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മധ്യനിരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. സ്പിന്‍ ഓൾ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡി ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയുമാണ് പേസര്‍മാരായി ടീമിലെത്തിയത്. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.


