ബിസിസിഐ 455 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ്
കറാച്ചി: ബിസിസിഐ 455 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാനിൽ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പര കളിക്കാതിരുന്നതിന്റെ നഷ്ടപരിഹാരമായാണ് 70 ദശലക്ഷം ഡോളർ പിസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസി തർക്കപരിഹാര സമിതിക്കുമുമ്പാകെ പിസിബി ഉടൻ പരാതി നൽകും.
ആറ് ദ്വിരാഷ്ട്ര പരമ്പര കളിക്കാൻ ബിസിസിഐ തങ്ങളുമായി 2014 ൽ കരാർ ഒപ്പിട്ടു. ഇതിൽ ആദ്യ പരമ്പര പാക്കിസ്ഥാനിൽ നടക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അത് ഇതുവരെയും നടന്നിട്ടില്ലെന്നും പിസിബി ചെയർമാൻ നജം സേത്തി പറഞ്ഞു. പാക്കിസ്ഥാനുമായി കളിക്കുന്നതിന് യാതൊരു പ്രശ്നങ്ങളുമില്ലാതിരിക്കെ 2008 മുതൽ തങ്ങളുമായി ദ്വിരാഷ്ട്ര പരമ്പര കളിക്കുന്നതിൽനിന്നും ഇന്ത്യ പിൻമാറിയെന്നും സേത്തി പറഞ്ഞു.
2015 മുതൽ 2023 വരെ ആറ് ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കുന്നതിനാണ് ബിസിസിഐയുമായി കരാറിലായത്. തങ്ങളുടെ ഹോം മാച്ചുകൾ ഇരുരാജ്യങ്ങൾക്കും സമ്മതമുള്ള നിഷ്പക്ഷ വേദിയിൽ കളിക്കാമെന്നുവരെ നിർദേശം വച്ചതാണെന്നും പിസിബി ചെയർമാൻ പറയുന്നു. നിഷ്പക്ഷ വേദിയിൽപോലും കളിക്കാൻ ഇന്ത്യ തയാറാകാത്തതു മൂലം പിസിബിക്ക് കനത്ത നഷ്ടമാണ് ബിസിസിഐ വരുത്തിവച്ചിരിക്കുന്നത്. കൂടിയാലോചനകൾക്കു ശേഷം എത്രയും വേഗം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി നൽകുമെന്നും പിസിബി ചെയർമാൻ കൂട്ടിച്ചേർത്തു.