മരത്തിൽനിന്ന് വീണ് പരുക്കേറ്റ് കിടക്കുന്ന അച്ഛനും കൂലിപ്പണിക്കാരിയായ അമ്മയും. സ്പൈക്സോ ഫൈബർ പോളോ വാങ്ങാൻ പോയിട്ട് നല്ലൊരു ഉടുപ്പുവാങ്ങാന്‍ പോലും പ്രവീണക്ക് പണമുണ്ടായിരുന്നില്ല. പക്ഷേ ഇല്ലായ്മയുടെ ദുരിത ജീവിതമൊന്നും പ്രവീണയുടെ പോള്‍വാട്ട് സ്വപ്നങ്ങളെ തളര്‍ത്തിയില്ല. അങ്ങനെയാണ് അരലക്ഷം രൂപയിലേറെ വിലവരുന്ന പോളുകളുമായി താരങ്ങൾ മത്സരിക്കുന്ന ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് വേദിയിലേക്ക് ചെത്തിമിനുക്കിയ മുളന്തണ്ടിന് നിറം നല്‍കി പോളാക്കി പ്രവീണയെത്തുന്നത്.
മത്സരഫലം വന്നപ്പോൾ പ്രവീണക്ക് കിട്ടിയത് ഏഴാം സ്ഥാനം. കഴിഞ്ഞ ആറ് വർഷമായി ഇതേ പോളുമായി സംസ്ഥാന കായികമേളകളിൽ പങ്കെടുക്കുകയും എല്ലാ വർഷവും ആദ്യ എട്ടിനുള്ളിൽ സ്ഥാനവും നേടുന്ന പ്രവീണയുടെ ദുരിത ജീവിതം ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അങ്ങനെയാണ്.
വാർത്ത കണ്ട് പ്രവീണയെ സഹായിക്കാനെത്തിയത് ഇന്ത്യൻ കബഡി ടീം അംഗവും കേരളത്തിന്‍റെ ക്യാപ്റ്റനുമായിരുന്ന വി ഗോപകുമാർ. ഫൈബർ പോളും സ്പൈക്സും വാങ്ങാൻ ഒരു ലക്ഷം രൂപയാണ് ഗോപകുമാർ നൽകിയത്. തിരുവനന്തപുരത്തുനിന്ന് സുഹൃത്തും കബഡി ദേശീയ താരവുമായിരുന്ന വി എം അഷ്റഫിനൊപ്പം കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിയാണ് ചെക്ക് നൽകിയത്.
പത്താംക്ലാസുകാരിയായ പ്രവീണ അടുത്ത സംസ്ഥാന കായികമളയിൽ മെഡൽ വാങ്ങുമെന്ന ഉറപ്പും നൽകിയാണ് കാസർകോഡിന് വണ്ടി കയറിയത്.
