ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോള്‍ മുംബൈയില്‍ നിന്നുള്ള 18കാരന്‍ പുറത്താകാതെ 75 റണ്‍സെടുത്തിട്ടുണ്ട്. 74 പന്തില്‍ നിന്ന് 11 ഫോറുള്‍പ്പെടെയാണ് ഇത്രയും റണ്‍സെടുത്തത്.

രാജ്‌കോട്ട്: ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോള്‍ മുംബൈയില്‍ നിന്നുള്ള 18കാരന്‍ പുറത്താകാതെ 75 റണ്‍സെടുത്തിട്ടുണ്ട്. 74 പന്തില്‍ നിന്ന് 11 ഫോറുള്‍പ്പെടെയാണ് ഇത്രയും റണ്‍സെടുത്തത്. 56 റണ്‍സുമായി ചേതേശ്വര്‍ പൂജാരയാണ് ഷായ്ക്ക് കൂട്ട്. റണ്‍സൊന്നുമെടുക്കാകെ കെ.എല്‍. രാഹുല്‍ പുറത്തായി. ഷാനോന്‍ ഗബ്രിയേലിനാണ് വിക്കറ്റ്.

മൂര്‍ച്ചയില്ലാത്ത വിന്‍ഡീസ് ബൗളിങ്ങിനെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ഷാ നേരിട്ടത്. ഫീല്‍ഡര്‍ക്ക് മാര്‍ക്ക് ഒരു അവസരവും നല്‍കാതെ പിഴവുകളില്ലാത്ത ഇന്നിങ്‌സായിയിരുന്നു ഷായുടേത്. രാഹുലിനെ ഷാനോന് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും ചേതേശ്വര്‍ പൂജാര ഷായ്ക്ക് മികച്ച പിന്തുണ നല്‍കി. ഒമ്പത് ഫോര്‍ അടുങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. ഏകദിനത്തിലേത് പോലെ ഇരുവരും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഓരോവറില്‍ 5.32 റണ്‍സ് എന്ന റണ്‍റേറ്റില്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ കളിക്കില്ല. ഹോള്‍ഡര്‍ക്ക് പകരം ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. കെമര്‍ റോച്ചും വിന്‍ഡീസ് നിരയിലില്ല. ഷെര്‍മാന്‍ ലൂയിസ്, സുനില്‍ ആംബ്രിസ് എന്നിവര്‍ വിന്‍ഡീസ് ടീമില്‍ കളിക്കും. ഷെര്‍മാന് അത് അരങ്ങേറ്റമാണ്.

ടീം ഇന്ത്യ: കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.