12 ലീഗ് മാച്ചുകള്‍ക്ക് ശേഷം ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പര്‍ ഫോറില്‍ രണ്ട് ജയവും ഒരു സമനിലയുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശാവട്ടെ രണ്ട് വിജയവും ഒരു തോല്‍വിയുമായി ഫൈനലില്‍ ഇടം നേടി.

ദുബായ്: 12 ലീഗ് മാച്ചുകള്‍ക്ക് ശേഷം ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പര്‍ ഫോറില്‍ രണ്ട് ജയവും ഒരു സമനിലയുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശാവട്ടെ രണ്ട് വിജയവും ഒരു തോല്‍വിയുമായി ഫൈനലില്‍ ഇടം നേടി. ഫൈനല്‍ ഉറപ്പിച്ചിരുന്നതിനാല്‍ സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ബഞ്ച് ടീമിനെ വച്ചാണ് ഇന്ത്യ കളിച്ചത്. ആ ടീമില്‍ നിന്ന് വ്യാപക മാറ്റങ്ങള്‍ ഫൈനലില്‍ പ്രതീക്ഷിക്കാം. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് മികച്ച ടീമിനെ തന്നെ ഇന്ത്യ കളത്തിലിറങ്ങും. വിശ്രമത്തിലായിരുന്ന പ്രധാന താരങ്ങളെല്ലാം ഗ്രൗണ്ടില്‍ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ സാധ്യത ടീമിനെ അറിയാം.

എല്ലാവരും പ്രതീക്ഷിച്ച പോലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ടീമില്‍ തിരിച്ചെത്തും. ഓപ്പണിങ് റോളില്‍ ശിഖര്‍ ധവാനേയും രോഹിത് ശര്‍മയേയും കാണാം. മാത്രമല്ല, ക്യാപ്റ്റന്‍ സ്ഥാനത്തും രോഹിത് തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്. 

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍ മാത്രമാണ് മാറ്റം വരാനുള്ള ചെറിയ സാധ്യതയെങ്കിലും കാണുന്നത്. നിലവില്‍ അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി എന്നിവര്‍ക്ക് തന്നെയാണ് അവസരം. കാര്‍ത്തികിന് പകരം കെ.എല്‍ രാഹുലിനെ കളിപ്പിക്കുന്നതിലെ സാധ്യത തള്ളി കളയാന്‍ സാധിക്കില്ല. അഫ്ഗാനെതിരേ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കാര്‍ത്തികിന് സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഫൈനലില്‍ മാറ്റം വരുത്താന്‍ ക്യാപ്റ്റന്‍ തയ്യാറാവുമോ എന്ന് കണ്ടറിയണം. 

ഓള്‍ റൗണ്ടര്‍മാരായി കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനമുറപ്പിക്കും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ് ഇരുവരും. ഇവര്‍ക്കൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും ടീമില്‍ സ്ഥാനമുറപ്പിക്കും. പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്‍ അഴച്ചുപണി നടക്കും. ്അഫ്ഗാനെതിരേ കളിച്ച ദീപക് ചാഹറും സിദ്ധാര്‍ത്ഥ് കൗളും ഖലീല്‍ അഹമ്മദും പുറത്തിരിക്കും. പകരം, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ തിരിച്ചെത്തും.