കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്ന രാജി.

ജയ്‌പുര്‍: ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ടീം നായക സ്ഥാനം രാജിവച്ചു. കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്ന രാജി. ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ് ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിനിന്നെങ്കിലും സ്മിത്ത് ടീമില്‍ തുടരും. 

സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്ന് ഐസിസി വിലക്കിയതോടെ താരത്തിന്‍റെ ഐപിഎല്‍ ഭാവിയും അനശ്ചിതത്വത്തിലായിരുന്നു. സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായക സ്ഥാനത്തുനിന്ന് നീക്കുമെന്ന് നീക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐയുടെ നിര്‍ദേശം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ഇതിനിടെയാണ് സ്മിത്തിന്‍റെ പ്രഖ്യാപനം. 

വിവാദത്തെ തുടര്‍ന്ന് നേരത്തെ ഓസീസ് നായക സ്ഥാനത്ത് നിന്ന് സ്മിത്ത് രാജിവച്ചിരുന്നു. കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഐസിസിയുടെ കണ്ടെത്തല്‍. മാച്ച് ഫീയുടെ 100 ശതമാനം പിഴയും സ്മിത്ത് അടയ്ക്കണം. 'ചുരണ്ടല്‍' ടീമിലെ മുതിര്‍ന്ന താരങ്ങളുടെ അറിവോടെയാണ് നടത്തിയതെന്ന് സ്മിത്ത് നേരത്തെ സമ്മതിച്ചിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് സ്മിത്ത്.