ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ഗുണമാണ് ചെയ്യുകയെന്ന് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിന്‍ക്യ രഹാനെ പറഞ്ഞു.

മുംബൈ: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ഒരിക്കല്‍കൂടി യഥാക്രമം ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നാല്‍ ടീമുകളിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന ഒറച്ച വിശ്വാസത്തിലാണ് ഇരുവരും.

ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ഗുണമാണ് ചെയ്യുകയെന്ന് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിന്‍ക്യ രഹാനെ പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനം മാത്രമായിട്ടാണ് ഈ ഒഴിവാക്കലിനെ കാണുന്നത്. ലോകകപ്പില്‍ കളിക്കാമെന്നുള്ള പ്രതീക്ഷയുണ്ടെന്നും രഹാനെ പറഞ്ഞു.

അവസരം ലഭിച്ചപ്പോഴെല്ലാം ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസായി. ഓസ്‌ട്രേലിയക്കെതിരേയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലും മോശമല്ലായിരുന്നു. അതുക്കൊണ്ട് തന്നെ ഒഴിവാക്കപ്പെട്ടതില്‍ വിഷമമില്ല. ടീമിലേക്ക് തിരിച്ചെത്തും. എന്നാലിപ്പോള്‍ അഫ്ഗാനിനസ്ഥാനെതിരായ ടെസ്റ്റിലാണ് ശ്രദ്ധയെന്നും ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്ന രഹാനെ.

എല്ലാത്തിനും സമയമുണ്ടെന്നാണ് രോഹിത് ശര്‍മ പറയുന്നത്. 20 വയസായപ്പോള്‍ ദേശീയ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ കഴിഞ്ഞത് 26ാം വയസിലാണ്. 2010ല്‍ ടെസ്റ്റ് കളിക്കേണ്ടതായിരുന്നു. എന്നാല്‍ പരിക്ക് പ്രശ്‌നമായി. കാത്തിരിക്കേണ്ടി വന്നു. ടെസ്റ്റില്‍ ഇനിയും തിരിച്ചെത്താന്‍ കഴിയുമെന്ന് തന്നെയാണ് ഇനിയും പ്രതീക്ഷ. രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.